വീട്ടമ്മയ്ക്കും മകനും കുത്തേറ്റ സംഭവം: ഭർത്താവ് അറസ്റ്റിൽ

Wednesday 07 August 2024 1:58 AM IST

ശ്രീകാര്യം: പോങ്ങുംമൂട്ടിൽ ഇന്നലെ അർദ്ധരാത്രി ഇൻഫോസിസിലെ സോഫ്റ്റ്‌വെയർ എൻജിനിയറായ അമ്മയ്ക്കും മകനും കുത്തേറ്റ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. പോങ്ങുംമൂട് ബാപ്പുജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ചന (39), മകൻ ആര്യൻ (10) എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ഉണ്ണികൃഷ്ണൻ നമ്പീശനാണ് (44) കുത്തിയത്.കുടുംബ പ്രശ്നമാണ് കാരണമെന്ന് സംശയിക്കുന്നതായി ശ്രീകാര്യം പൊലീസ് പറഞ്ഞു. വീട്ടിലെ ഹാളിൽ വച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ഉമേഷ് കത്തിയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കുട്ടിയെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെയും വയറിനാണ് പരിക്ക്. ഇരുവരെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇരുവരും അപകടനില തരണം ചെയ്തതായി ശ്രീകാര്യം പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ പ്രതി ഉമേഷ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ഉമേഷിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ ഇവർ ഒരു വർഷം മുമ്പാണ് പോങ്ങുംമൂട്ടിൽ വാടക വീട്ടിൽ താമസമാക്കിയത്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു.

ക്യാപ്ഷൻ : അറസ്റ്റിലായ പ്രതി