'വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം'; സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നൽകണമെന്ന് രാഹുൽ ഗാന്ധി

Wednesday 07 August 2024 2:31 PM IST

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിലെ പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാടിന് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

'വയനാട്ടിൽ ഒരു ദുരന്തം ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാനോ പ്രസ്താവന നടത്താനോ ഭരണപക്ഷം അനുവദിക്കുന്നില്ല. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. അവിടെയുള്ളവർക്ക് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നൽകണം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഞാൻ വയനാട് സന്ദർശിച്ചു. ദുരന്തത്തിന്റെ ഫലമായുണ്ടായ വേദനയും കഷ്ടപ്പാടും ഞാൻ കണ്ടതാണ്. 224 പേരാണ് മരിച്ചത്. നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു',​ - രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം,​ ദുരന്തത്തിന്റെ ഒൻപതാം ദിവസമായ ഇന്ന് വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് മുണ്ടക്കെെയിൽ പരിശോധന നടത്തുന്നത്. ചാലിയാറിലെ ദുർഘടമേഖലയായ സൺറൈസ് വാലിയിൽ തെരച്ചിലിനുള്ള ദൗത്യ സംഘത്തെ ഹെലികോപ്റ്ററിലാണെത്തിച്ചത്. ആറ് കരസേനാംഗങ്ങളും പൊലീസ് സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ നാല് പേരും രണ്ട് വനം വകുപ്പ് വാച്ചർമാരും അടങ്ങിയ സംഘത്തെയാണ് രണ്ട് തവണയായി ഹെലികോപ്റ്ററിലെത്തിച്ച് വടത്തിന്റെയും ബാസ്‌കറ്റിന്റെയും സഹായത്തോടെ ഇറക്കിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഇറങ്ങിയ പ്രത്യേക സംഘം കഴിഞ്ഞദിവസം നാലുകിലോമീറ്റർ ദൂരംവരെ പരിശോധന നടത്തിയിരുന്നു. ഇന്ന് ആറുകിലോമീറ്റർവരെ തെരച്ചിൽ നടത്തുമെന്നാണ് വിവരം.

Advertisement
Advertisement