വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഭാര്യയെ യുവാവ് കുത്തിക്കൊന്നു, കെ ജി എഫിൽ നടന്ന ദാരുണ സംഭവത്തിന്റെ ചുരുളഴിക്കാൻ പൊലീസ്
ബംഗളുരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവദമ്പതികൾക്ക് ദാരുണാന്ത്യം. ഭാര്യയെ യുവാവ് കുത്തിക്കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭർത്താവും പിന്നാലെ മരിച്ചു. കർണാടകയിലെ കോലാർ ജില്ലയിൽ കെ.ജി.എഫിലെ ചംബരസനഹള്ളി ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം.
19കാരിയായ ലിഖിതയും 27കാരനായ നവീനുമാണ് മരിച്ചത്. ആന്ധ്രയിലെ ബൈനാപള്ളി സ്വദേശിയായ ലിഖിതയും ചംബരസനഹള്ളിയിൽ നിന്നുള്ള നവീനും ദീർഘകാലമായി പ്രണയത്തിലായിരുന്നു, വീട്ടുകാരുടെ സമ്മതത്തോടെ ബുധനാഴ്ച രാവിലെയായിരുന്നു കെ.ജി.എഫിലെ ഒരു മണ്ഡപത്തിൽ വച്ച് ഇവരുടെ വിവാഹം നടന്നത്. വിവാഹചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നവദമ്പതികൾ നവീനിന്റെ കുടുംബവീട്ടിലേക്ക് മടങ്ങി. ബന്ധുക്കൾക്കൊപ്പം ഏതാനും മണിക്കൂറുകൾ ചെലവഴിച്ച ശേഷം ഇരുവരും മുറിയിലേക്ക് പോയി.
വാതിലടച്ച് അല്പ സമയം കഴിഞ്ഞപ്പോൾ തന്നെ അകത്ത് നിന്ന് ബഹളം കേട്ടു. ഒപ്പം തന്നെ ഇരുവരുടെയും നിലവിളി ഉയർന്നു. ബന്ധുക്കൾ ഓടിയെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ജനലിലൂടെ നോക്കിയപ്പോൾ നവീൻ കത്തി കൊണ്ട് ലിഖിതയെ ആക്രമിക്കുന്നതാണ് ബന്ധുക്കൾ കണ്ടത്. ഏറെ നേരം പരിശ്രമിച്ച ശേഷമാണ് വാതിൽ തകർത്ത് ബന്ധുക്കൾ അകത്ത് കടന്നത്. ലിഖിത രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. നവീനിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും ബന്ധുക്കൾ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലിഖിത മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ നവീനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു.
ആക്രമണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നവീന് കത്തി ലഭിച്ചത് എങ്ങനെയെന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് പൊലീസ് പറയുന്നു. കുടുംബത്തിലെ മറ്റുുള്ളവർക്കും ഇക്കാര്യത്തിൽ ഒന്നും അറിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. കെ.ജി.എഫ് എസ്.പി ശാന്തരാജുവിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.