വിവാഹം കഴിഞ്ഞയുടൻ ഭാര്യയെ കുത്തിക്കൊന്ന് യുവാവ്
ബംഗളുരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കം ഭാര്യയും ഭർത്താവും തമ്മിലടിച്ചു. ഭർത്താവിന്റെ ആക്രമണത്തിൽ ഗുതുരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ഭർത്താവ് ചികിത്സയിലിരിക്കെ മരിച്ചു. കർണാടകയിലെ കോലാർ ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു
സംഭവം. 19കാരിയായ ലിഖിതയും 27കാരനായ നവീനുമാണ് മരിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു ഇവരുടെ വിവാഹം. ബന്ധുക്കൾക്കൊപ്പം കുറച്ചുനേരം ചെലവഴിച്ച ശേഷം നവീൻ, ലിഖിതയെയും അവരുടെ ബന്ധുക്കളെയും അമ്മാവന്റെ വീട്ടിൽ കൊണ്ടുപോയി. ഭക്ഷണം കഴിച്ച ശേഷം നവീനും ലിഖിതയും മുറിയിൽ കയറി. അൽപ സമയം കഴിഞ്ഞപ്പോൾ അകത്തുനിന്ന് നിലവിളി ഉയർന്നു.
ബന്ധുക്കൾ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ജനലിലൂടെ നോക്കിയപ്പോൾ നവീൻ കത്തികൊണ്ട് ലിഖിതയെ ആക്രമിക്കുന്നതാണ് കണ്ടത്. ഏറെനേരം പരിശ്രമിച്ചാണ് വാതിൽ തകർത്ത് അകത്തു കടന്നത്. ഇരുവർക്കും ഗുരുതര പരിക്കുകളുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് ലിഖിത മരിച്ചു.
നവീൻ ഇന്നലെ മരിച്ചു. ആക്രമണ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബന്ധുവീട്ടിൽ വെച്ച് നവീന് കത്തി എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിലും വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഇക്കാര്യത്തിൽ ഒന്നും അറിയില്ലെന്നാണ് പൊലീസിനോട് പറയുന്നത്.