യുവാവിന്റെ സ്വകാര്യഭാഗം കടിച്ച് മുറിച്ചു, തിരുവല്ല ബാറിലെ അടിപിടി മൊബൈല്‍ ഫോണിനെച്ചൊല്ലി

Saturday 10 August 2024 12:43 AM IST

തിരുവല്ല : നഗരത്തിലെ ബാര്‍ പരിസരത്ത് ഉണ്ടായ അടിപിടിക്കിടെ യുവാവിന്റെ വൃഷ്ണം കടിച്ചുമുറിച്ച സംഭവത്തില്‍ തിരുവല്ല പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയിലായി. ചൊവ്വാഴ്ച രാത്രി 10ന് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട കുറ്റപ്പുഴ പാപ്പിനിവേലില്‍ വീട്ടില്‍ സുബിന്‍ അലക്‌സാണ്ടര്‍ (28) ഇന്നലെ കോട്ടയത്തു നിന്നാണ് പിടിയിലായത്. കുറ്റപ്പുഴ അമ്പാടി വീട്ടില്‍ സവീഷ് സോമനെ (കണ്ണന്‍ -35) ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് സുബിന്‍ ചൊവ്വാഴ്ച വൈകിട്ടോടെ പൊലീസിന്റെ പിടിയിലായത്.

തിരുവല്ല നഗരമദ്ധ്യത്തിലെ ബാര്‍ പരിസരത്ത് ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം. ബാറില്‍ നിന്ന് മദ്യപിച്ച് ഇറങ്ങിയ സുബിന്‍ മറ്റാരെയോ ഫോണ്‍ ചെയ്യാനായി സവീഷിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ 3000രൂപ സുബിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്.

വൃഷണത്തില്‍ ഗുരുതരമായി പരിക്കേറ്റ സവീഷിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വീടുകയറി ആക്രമണം അടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സുബിനെ 2023ല്‍ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പാ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിന്‍ വീണ്ടും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.