ഭാര്യയെ ബൈക്കിൽ കെട്ടിയിട്ട് കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ഓടിച്ചു, ഭർത്താവ് അറസ്‌റ്റിൽ
ജയ്‌പൂർ: സഹോദരിയെ കാണണമെന്ന് പറഞ്ഞതിന് ശിക്ഷയായി യുവതിയെ ബൈക്കിൽ കെട്ടി ഗ്രാമത്തിലൂടെ വലിച്ചിഴച്ച ചെയ്ത ഭർത്താവ് അറസ്റ്റിൽ. രാജസ്ഥാനിലെ നഗൗർ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്. നഹർസിംഘപുരയിൽ ഒരു മാസം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. 32കാരനായ പ്രേംറാം മേഘ്‌വാളാണ് ഭാര്യയെ ബൈക്കിന്റെ പിന്നിൽ കെട്ടിയിട്ട് കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ യുവതിയെ വലിച്ചുകൊണ്ടുപോയത്. യുവതി നിലവിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. 40 സെക്കൻഡുള്ള വീഡിയോയുടെ ഒടുവിൽ പരിക്കുപറ്റി വയ്യാതെ കിടക്കുന്ന യുവതിയുടെ അടുത്ത് ഇയാൾ നിൽക്കുന്നതായും കാണാം. നാട്ടുകാരിൽ ചിലർ കാണുന്നുണ്ടെങ്കിലും തടയുന്നില്ല.
സഹോദരിയുടെ വീട്ടിൽ പോകാൻ യുവതി തീരുമാനിച്ചതാണ് മേഘ്‌വാളിനെ പ്രകോപിപ്പിച്ചത്. തുടർന്ന് യുവതിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മദ്യപാനിയായ മേഘ്‌വാൾ ഭാര്യയെ നിരന്തരം അക്രമിക്കാറുണ്ടായിരുനെന്നും മറ്റരുമായും ഇടപെടാൻ അനുവദിക്കാറില്ലായിരുന്നെന്നും അയൽവാസികൾ പറയുന്നു. ക്രൂര പീഡനത്തിനിരയായ യുവതി നിലവിൽ ബന്ധുക്കൾക്കൊപ്പമാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, മറ്റുള്ള സ്ഥലങ്ങളിൽനിന്ന് ഭാര്യമാരെ വാങ്ങുന്ന ആചാരം ഇവിടെയുണ്ടെന്നും അതുമായി ബന്ധപ്പെട്ട സംഭവമാണിതെന്നും റിപ്പോർട്ടുകളുണ്ട്. ഇയാൾ പത്ത് മാസം മുമ്പ് രണ്ടു ലക്ഷം രൂപ നൽകി വാങ്ങിയതാണ് ഈ സ്ത്രീയെ എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിൽ പണംകൊടുത്ത് വാങ്ങുന്ന സ്ത്രീകൾക്ക് ക്രൂരമായ മാനസിക ,ശാരീരിക പീഡനങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. യുവതിയെ കണ്ട് കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.