പൊലീസുകാരെ ആക്രമിച്ച പ്രതികൾ റിമാൻഡിൽ

Wednesday 14 August 2024 2:39 AM IST

ഉദിയൻകുളങ്ങര: മദ്യപസംഘത്തെ പിടികൂടാൻ എത്തിയ പൊലീസുകാരെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച കേസിൽ അറസ്‌റ്റിലായ എട്ട് പേരെ റിമാൻഡ് ചെയ്തു. ആറയൂർ അലത്തറവിള സ്വദേശികളായ സാജൻ ( 37), റോഷിൻ (23), അഖിൽ (29), സുധീഷ്, ( 29), ജോയിക്കുട്ടി (34), വിനോദ് (40), പ്രിയേഷ് (29), ജിജോ (28) എന്നിവരെയാണ് നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തത്. കേസിലുൾപ്പെട്ട രണ്ടുപേർ ഇപ്പോഴും ഒളിവിലാണെന്ന് പാറശാല പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി 11.30ന് ആലത്തറവിളാകത്തായിരുന്നു സംഭവം. പാറശാല സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ ദീപു,​ ഗ്രേഡ് എസ്.ഐ രതീഷ് കുമാർ,​ സി.പി.ഒമാരായ അനുരാഗ്,​ ഷാജി എന്നിവർക്കാണ് മർദ്ദനമേറ്റത്. അലത്തറവിളാകം കോളനിക്ക് സമീപം ഒരു സംഘം മദ്യപിച്ച് ബഹളം വയ്ക്കുന്നതായി കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. പൊലീസിനെ കണ്ടതോടെ അസഭ്യവർഷം നടത്തിയ സംഘം കൈവശം ഉണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് മർദ്ദിക്കുകയും പൊലീസുകാരുടെ യൂണിഫോം വലിച്ചുകീറാനും ശ്രമിക്കുകയായിരുന്നു.