കുട്ടിയെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവം: രണ്ട് പേർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ : അന്യസംസ്ഥാന തൊഴിലാളിയുടെ മകനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. എറിയാട് നീതി വിലാസം വാഴക്കാലയിൽ അഷ്‌കർ (35), എറിയാട് പേബസാർ വാക്കാട്ട് വിഷ്ണു (33) എന്നിവരാണ് അറസ്റ്റിലായത്.
മദ്യം വാങ്ങാൻ പണം ചോദിച്ചത് കൊടുക്കാതിരുന്നതിലുളള വിരോധത്താൽ കഴിഞ്ഞ 9ന് അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന എറിയാട് കമ്മ്യൂണിറ്റി ഹാളിന് സമീപമുളള സ്ഥലത്തെത്തി പശ്ചിമ ബംഗാൾ സ്വദേശിയായ അഷറഫ് മുഡാലിനെ മർദ്ദിക്കുന്നതിനിടെ തടയാൻ ശ്രമിച്ച മകൻ മുറാദ് (15) എന്ന കുട്ടിയുടെ തലയ്ക്ക് കമ്പിവടിക്ക് അടിയേൽക്കുകയായിരുന്നു. കുട്ടിയുടെ തലയുടെ പുറകുവശത്ത് മാരകമായി പരിക്കേറ്റു.
ആക്രമണത്തിൽ മറ്റൊരു അന്യസംസ്ഥാനതൊഴിലാളി മുനീർ മാലിക്കിനും പരിക്കേറ്റു. കുട്ടിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ പ്രതികൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
പ്രതി അഷ്‌കർ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ളയാളാണ്. മറ്റ് പ്രതികളായ എറിയാട് വെങ്കിടങ്ങ് ജിഷ്ണു (26), എറിയാട് കുഞ്ഞിലത്ത് മുഹമ്മുദുണ്ണി (53) എന്നിവരെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്‌പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ, എസ്.ഐ: കെ. സാലിം, കശ്യപൻ, എ.എസ്.ഐ: മിനി, സി.പി.ഒമാരായ സനോജ്, അനസ്, സജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.