ഓടുന്ന വണ്ടിയില്‍നിന്ന് ചാടി, സ്വയം കഴുത്ത് മുറിച്ചു; കൊടൈക്കനാലില്‍ മലയാളി യുവാവ് കാട്ടിക്കൂട്ടിയത് ലഹരിക്കൂണിന്റെ ബലത്തില്‍

Saturday 17 August 2024 9:44 PM IST
പ്രതീകാത്മക ചിത്രം

കൊടൈക്കനാല്‍: ഓടുന്ന വാഹനത്തില്‍ നിന്ന് ചാടി പരിക്കേറ്റ യുവാവ് ആശുപത്രിക്കുള്ളില്‍ കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം സ്വദേശി നാജി (24) ആണ് ലഹരി ഉപയോഗിച്ച ശേഷം കൊടൈക്കനാലില്‍ അതിക്രമം കാണിച്ചത്. ആശുപത്രിയിലെ ജനലിലെ കണ്ണാടി പൊട്ടിച്ചെടുത്താണ് ഇയാള്‍ കഴുത്തറുത്തത്. ഗുരുതരമായി പരിക്കേറ്റ നാജിയെ മധുരയിലെ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. വിനോദയാത്രയ്ക്കായിട്ടാണ് നാജിയും സുഹൃത്തുക്കളും കൊടൈക്കനാലില്‍ എത്തിയത്.

ഇയാള്‍ക്കൊപ്പം സുഹൃത്തുക്കളായ മജി (19), ക്രിസ്റ്റി (23) എന്നിവരും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഘം കൊടൈക്കനാലില്‍ എത്തിയത്. പിന്നീട് ഇവിടെ നിന്ന് കൂക്കല്‍ എന്ന പ്രദേശത്ത് എത്തിയ സംഘം ലഹരി ഉപയോഗിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഓടുന്ന വണ്ടിയില്‍നിന്ന് പുറത്തേക്ക് ചാടിയ നാജിക്ക് താഴെവീണ് പരിക്കേറ്റിരുന്നു. തുടര്‍ന്ന്, സമീപവാസികള്‍ ചേര്‍ന്ന് ഇയാളെ ചികിത്സയ്ക്കായി കൊടൈക്കനാല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നു.

ആശുപത്രിയിലെത്തിയ നാജി ജനലിന്റെ ഗ്ലാസ് കൈകൊണ്ട് പൊട്ടിക്കുകയും അതെടുത്ത് കഴുത്തറുക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ സുഹൃത്തുക്കളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് മധുര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ കൊടൈക്കനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഞ്ചാവോ ലഹരികൂണോ ആയിരിക്കാം യുവാക്കള്‍ ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ലഹരികൂണ്‍ ഉപയോഗിക്കാന്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധിപേര്‍ കൊടൈക്കനാലില്‍ എത്താറുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Advertisement
Advertisement