ഗൂഗിൾ പേ ഇനാസിനെ കുടുക്കി
ശംഖുംമുഖം: ഷിബിലി വധക്കേസിലെ ഒന്നാംപ്രതിയായ ഇനാസ് കുടുങ്ങിയത് ഗൂഗിൾ പേ വഴി പണം ആവശ്യപ്പെട്ടപ്പോൾ. കൊലയ്‌ക്കു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഇനാസ് തമിഴ്നാട്ടിലെ കുളച്ചലിലേക്കാണ് ആദ്യം പോയത്. അവിടെ നിന്ന് മറ്റൊരാളുടെ ഫോൺ ഉപയോഗിച്ച് ബീമാപള്ളിയിലെ ഒരു ബന്ധുവിനെ വിളിച്ച് ഗൂഗിൾ പേ വഴി പണം അയയ്‌ക്കാൻ ആവശ്യപ്പെട്ടു. പണം അയച്ചുകൊടുത്ത ശേഷം ബന്ധു ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞു. അവരാണ് വിവരം പൂന്തുറ എസ്.ഐ സുനിലിനെ അറിയിച്ചത്. തുടർന്ന് പണം അയച്ചുകൊടുത്ത ഫോൺ നമ്പർ പൊലീസ് കണ്ടെത്തി. പരിശോധിച്ചപ്പോൾ തമിഴ്നാട്ടിലാണെന്ന് മനസിലായി. ഇതോടെ പൂന്തുറ പൊലീസിന്റെ ഒരു സംഘം തമിഴ്നാട്ടിലേക്ക് തിരിച്ച് ഇയാളെ തിരുനെൽവേലിയിൽ നിന്ന് പിടികൂടുകയായിരുന്നു. ഇതിനിടയിലും ഇനാസ് ബീമാപള്ളിയിലുള്ള സുഹൃത്തുക്കളെ വിളിക്കുന്ന വിവരം നാട്ടുകാരും പൊലീസിന് കൈമാറിയിരുന്നു.
ഇനാസ് റിമാൻഡിൽ
കേസിൽ അറസ്റ്റിലായ ഇനാസിനെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു.ഇനി കസ്റ്റഡി അപേക്ഷ നൽകി തെളിവെടുപ്പ് നടത്തും.ഷിബിലിയെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് ഉടൻ കണ്ടെടുക്കുമെന്നാണ് സൂചന.