ആശുപത്രിക്കുള്ളിൽ വനിതാ ഡോക്ടർക്കുനേരെ മദ്യപസംഘത്തിന്റെ അതിക്രമം: പ്രതികൾ രക്ഷപ്പെട്ടു

Sunday 18 August 2024 11:35 AM IST

മുംബയ്: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പ് മുംബയിൽ വനിതാ ഡോക്ടർക്കുനേരെ ആക്രമണം. സിയോൺ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട് രോഗിക്കൊപ്പം എത്തിയ ആറംഗ സംഘമാണ് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കുനേരെ ആക്രമണം നടത്തിയത്. ഡോക്ടറെ ഭീഷണിപ്പെടുത്തിയശേഷം ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചു.

മുഖത്ത് മുറിവുമായി എത്തിയ ആൾക്കൊപ്പമാണ് മദ്യപസംഘം എത്തിയത്. മുറിവ് വൃത്തിയാക്കി മരുന്നുവയ്ക്കുന്നതിനിട‌െ സംഘം ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അക്രമിസംഘത്തിന്റെ ആക്രമണത്തിൽ ഡോക്ടർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഡോക്ടറെ ആക്രമിച്ചശേഷം രോഗി ഉൾപ്പടെയുളള സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു. ഡോക്ടറുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചോ എന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം.സംഭവത്തിനെതിരെ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാവീഴ്ചയാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത് എന്നാണ് അവർ കുറ്റപ്പെടുത്തുന്നത്.

കൊൽക്കത്തയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമായിരിക്കെയാണ് പുതിയ സംഭവം പുറത്തുവന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യാൻ ഉന്നത സമിതിക്ക് രൂപം നൽകുമെന്ന് കേന്ദ്രം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

അടുത്തിടെ കേരളത്തിൽ ഉൾപ്പടെ ആരോഗ്യപ്രവർത്തകർക്കുനേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. ആശുപത്രിയിൽ വച്ചുണ്ടായ ആക്രമണത്തിൽ ഡോക്ടറായ വന്ദന കൊല്ലപ്പെട്ടത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Advertisement
Advertisement