ഷിബിലി വധം: പ്രതികൾക്കായി തെരച്ചിൽ വ്യാപകം
ശംഖുംമുഖം: ഷിബിലിയെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാനുള്ള കഴിഞ്ഞദിവസം അറസ്റ്റിലായ ഇനാസിന്റെ സഹോദരൻ ഇനാദ്,ബീമാപള്ളി സ്വദേശിയായ സഫീർ എന്നിവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
കൊലപാതകത്തിന് പിന്നാലെ വ്യാഴാഴ്‌ച രാത്രി ഇനാസ് തമിഴ്നാട്ടിലേക്കാണ് പോയത്. ഇനാദും സഫീറും പെരുമാതുറയിലെത്തി മത്സ്യത്തൊഴിലാളികൾക്കൊപ്പം ബോട്ടുകളിൽ കടലിലേക്ക് പോയെന്ന ഇനാസിന്റെ മൊഴി കേന്ദ്രീകരിച്ച് ഒരു സംഘം അന്വേഷിക്കുന്നുണ്ട്. എന്നാൽ കരയിലുള്ള അന്വേഷണവും മറ്രൊരു സംഘം നടത്തുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട ഓരോരുത്തരെയും ചോദ്യം ചെയ്‌ത് വരികയാണ്. ഇവരുടെ ഫോൺ നമ്പർ ട്രേസ് ചെയ്യാൻ സൈബർ സെല്ലിന് കൈമാറി. പ്രതികളെല്ലാം ഉടൻ പിടിയിലാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
കൊലപാതകം പൊലീസിനെ
അറിയിച്ചു, എന്നിട്ടും എത്തിയില്ല
കഴിഞ്ഞ ദിവസം ബീമാപള്ളി കടപ്പുറത്ത് നിരവധി കേസുകളിലെ പ്രതിയെ തല്ലിക്കൊന്ന ശേഷം റോഡിലെത്തിയ പ്രതികൾ ഔട്ട്പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരനോട് ഒരുത്തനെ കൊന്ന് കടപ്പുറത്തിട്ടിട്ടുണ്ടെന്ന് അറിയിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും മുങ്ങിയത്. ഈ പൊലീസുകാരൻ പൂന്തുറ സ്റ്റേഷനിൽ വിവമറിയിച്ചെങ്കിലും പൊലീസ് സമയത്ത് സ്ഥലത്ത് എത്താതിരുന്നത് കാരണം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ നൽകിയ സഹായത്തോടെയാണ് പ്രതികളിൽ ഒരാളെ പിടികൂടിയത്.
കുറ്റകൃത്യങ്ങൾ കൂടുന്നു: ആവശ്യത്തിന്
പൊലീസുകാരില്ലാതെ തീരദേശ മേഖല
തീരദേശ മേഖലകളിൽ രാത്രികാല പൊലീസ് പട്രോളിംഗ് നിർജീവാകുന്നതുകൊണ്ടാണ് ലഹരി മാപിയാ ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നത്. കഴിഞ്ഞ ദിവസം ബീമാപള്ളിയിൽ നടന്ന കൊലപാതകം ഇതിന് തെളിവാണ്. ആവശ്യത്തിനുള്ള പൊലീസുകാരില്ലെന്നതാണ് രാത്രികാല പരിശോധനക്ക് പ്രാധാന തടസം.
60ലധികം പൊലീസുകാരുണ്ടായിരുന്ന പൂന്തുറ സ്റ്റേഷനിൽ നിലവിൽ എസ്.എച്ച്.ഒ ഉൾപെടെ 39പേരാണുള്ളത്. ഇതിൽ ആറുപേർ ഐ.ജി ഓഫീസിലും എ.സി ഓഫീസിലും ചെറിയതുറ പിക്കറ്റ് ക്യാമ്പിലുമായി ജോലിചെയ്യുകയാണ്. ബാക്കിയുള്ള 33പേരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ളത്. സ്ഥലം മാറിപ്പോയവർക്കും പെൻഷനാകുന്നവർക്കും പകരം പൂന്തുറ സ്റ്റേഷനിലേക്ക് ഉദ്യോഗസഥരെ നിയോഗിക്കാത്ത അവസ്ഥയാണ്.