വഞ്ചിയൂരിൽ വീട് കുത്തിപ്പൊളിച്ച് സ്വർണവും പണവും കവർന്നു
തിരുവനന്തപുരം: ആളില്ലാതിരുന്ന വീട് കുത്തിപ്പൊളിച്ച് സ്വർണവും പണവും കവർന്നു. വഞ്ചിയൂർ പാൽക്കുളങ്ങര ചെമ്പകശേരി ലെയ്ൻ ഗീതാനിവാസിൽ ആരോഗ്യവകുപ്പ് റിട്ട.ഉദ്യോഗസ്‌ഥൻ ബി.രഘുവിന്റെ വീട്ടിലായിരുന്നു മോഷണം. സ്വർണക്കമ്മൽ,മൂന്ന് വാച്ചുകൾ,4000 രൂപ എന്നിവ നഷ്ടമായി.
മകളുടെ കോയമ്പത്തൂരിലെ വീട്ടിലേക്ക് ഇക്കഴിഞ്ഞ 12ന് പോയിരുന്ന രഘുവും ഭാര്യയും ശനിയാഴ്ച പുലർച്ചെയാണ് മടങ്ങിയെത്തിയത്. ഇരുനില വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചിട്ട നിലയിലായിരുന്നു. അലമാര തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട ശേഷം കവർച്ച നടത്തുകയായിരുന്നു.
പകൽ സമയത്ത് ഗേറ്റ് പൂട്ടിക്കിടക്കുന്നത് കണ്ട് രാത്രി കള്ളൻ കയറിയതാകാമെന്നാണ് നിഗമനം. റസിഡന്റ്സ് അസോസിയേഷന്റെ നിരീക്ഷണ ക്യാമറയിൽ നിന്ന് മോഷ്ടാവ് പോകുന്നതിന്റെ ദൃശ്യവും വീട്ടിൽ നിന്ന് വിരലടയാളവും പൊലീസിന് ലഭിച്ചു. വഞ്ചിയൂർ പൊലീസ് കേസെടുത്തു.