'പരാതിയുള്ള നടിമാർക്ക് സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ അയച്ച് ഭീഷണി, സുഖമനുഭവിക്കുന്നത് ചിലർ മാത്രം'

Monday 19 August 2024 3:35 PM IST

കൊച്ചി: അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതി പറയുന്ന നടിമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിൽ മൊഴി. പരാതി പറഞ്ഞ നടിമാർക്ക് സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുന്ന നടന്മാരുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെയോ മറ്റ് പരാതിയുമായി സമീപിച്ചാലുണ്ടാകുന്ന പരിണിത ഫലം ഭീകരമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നടിമാരുടെയും കുടുംബാംഗങ്ങളുടെയും ജീവന് വരെ ഭീഷണി നേരിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കടന്നെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പരാതി കൊടുത്ത ഒരു നടി വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ വരെ അയച്ചുകൊടുത്ത് അവരെ തളർത്തുന്ന നടന്മാർ വരെ മലയാള സിനിമയിലുണ്ടെന്ന മൊഴിയും പുറത്തുവന്നിട്ടുണ്ട്.

അടിസ്ഥാനമായ മനുഷ്യാവകാശങ്ങൾ പോലും സ്ത്രീകൾക്ക് മലയാള സിനിമയിൽ ലഭിക്കുന്നില്ല എന്ന വ്യക്തമാക്കുന്ന പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളത്. വസ്ത്രം മാറാനുള്ള മുറിയില്ല. പ്രാഥമിക ആവശ്യം പോലും നിറവേറ്റാനുള്ള സൗകര്യം സിനിമ സെറ്റുകളിൽ ഉണ്ടാകാറില്ലെന്ന വിമർശനം കൂടി ഉയരുന്നുണ്ട്. മലയാള സിനിമയിലെ ചില നടന്മാർക്ക് ലഭിക്കുന്ന സുഖ സൗകര്യങ്ങളൊന്നും ഒറ്റൊരു നടിക്ക് പോലും ലഭ്യമാകുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സിനിമ മേഖലയിലുള്ള കാസ്റ്റിംഗ് കൗച്ച് യഥാർത്ഥ്യമാണെന്നും ഒറ്റയ്ക്ക് ഹോട്ടൽ മുറിയിൽ കഴിയാൻ നടിമാർക്ക് ഭയമാണെന്ന മൊഴിയും റിപ്പോർട്ടിസുണ്ട്. മിക്ക നടിമാരും മാതാപിതാക്കൾക്കൊപ്പമാണ് ഹോട്ടൽ മുറിയിൽ കഴിയുക. പല നടിമാരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി, പോഷ് നിയമ പ്രകാരം കേസെടുക്കേണ്ട സാഹചര്യം വരെയുണ്ടായി.

ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം

Advertisement
Advertisement