ആദ്യം കൈയിൽ തൊട്ടു,​ മുടിയിലും കഴുത്തിലും തലോടി; സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി നടി

Friday 23 August 2024 7:46 PM IST

തിരുവനന്തപുരം: ; ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതര വെളിപ്പെടുത്തൽ. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ആരോപിക്കുന്നത്. എന്നാൽ ആരോപണം രഞ്ജിത്ത് നിഷേധിച്ചിട്ടുണ്ട്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിൽ താൻ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു,​ രാവിലെ സംവിധായകൻ രഞ്ജിത്തിനെ കണ്ടു. കൊച്ചിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. വൈകിട്ട് അണിയറ പ്രവർത്തകരുമായി ഒരു പാ‌ർട്ടി ഉണ്ടായിരുന്നു. പ്രൊ‌ഡ്യൂസറാണ് ക്ഷണിച്ചത്. ഇവിടെ വച്ച് തന്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്ന് കരുതി റൂമിലെത്തിയപ്പോൾ രഞ്ജിത്ത് കൈയിൽ തൊട്ടു,​ വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടെന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി,​ ഇതോടെ ഞെട്ടിയ ഞാൻ ഉടൻ തന്നെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽമുറിയിൽ കഴിഞ്ഞത്. ആ ദിവസം ഒരിക്കലും മറക്കാനാവില്ലെന്നും അവർ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

സംഭവത്തിൽ ഡോക്യുമെന്ററി സംവിധായരൻ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ആരും തന്നെ പിന്നീട് ബന്ധപ്പെട്ടില്ലെന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ പറഞ്ഞു.

അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ടു വരണമെന്നും കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിൽ വേണമെന്നും നടി വ്യക്തമാക്കി.

എന്നാൽ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡിഷന് വന്നിരുന്നു. കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറയുന്നു.

Advertisement
Advertisement