'കോളേജ് അദ്ധ്യാപകർ ഗവേഷണം മറക്കുന്നു'
തൃശൂർ: ഇന്ത്യയിലെ കോളേജ് അദ്ധ്യാപകർ ഗവേഷണത്തിന് സമയം കണ്ടെത്തുന്നില്ലെന്നും പരീക്ഷ നടത്താനും ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താനും മാത്രമേ അവർക്ക് സമയമുള്ളൂവെന്നും നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് പ്രസിഡന്റ് ഡോ. അഭിജിത് ഷേത്ത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ജൂബിലി സെന്റർ ഫൊർ മെഡിക്കൽ റിസർച്ച് നടത്തിയ 'ഓമിക്‌സ്' വിദഗ്ദ്ധരുടെ ദേശീയ കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗവേഷണരംഗത്ത് സ്ത്രീകൾ തുല്യ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നു മുഖ്യാതിഥിയായ സെന്റർ ഒഫ് എക്‌സലൻസ് ഇൻ ന്യൂട്രസുട്ടിക്കൽസിന്റെ ചീഫ് സയന്റിസ്റ്റ് ഡോ. റൂബി ജോൺ അഭിപ്രായപ്പെട്ടു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അദ്ധ്യക്ഷനായി.
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, അസി. ഡയറക്ടർ ഫാ. പോൾ ചാലിശേരി, ഡയറക്ടർ ഒഫ് റിസേർച്ച് ഡോ. ഡി.എം. വാസുദേവൻ, റിസർച്ച് കോ- ഓർഡിനേറ്റർ ഡോ. പി.ആർ. വർഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, ജൂബിലി മിഷനിലെ സയന്റിസ്റ്റുമാരായ ഡോ. ദിലീപ് വിജയൻ, ഡോ. അലക്‌സ് ജോർജ്, അനാമിക ശേഖർ എന്നിവർ പ്രസംഗിച്ചു. മികച്ച സയന്റിസ്റ്റുമാർക്കും പ്രബന്ധാവതാരകർക്കും അവാർഡുകൾ സമ്മാനിച്ചു.