'പുറകിലൂടെ വന്ന ജയസൂര്യ കെട്ടിപ്പിടിച്ച് ചുംബിച്ചു, തിരുവനന്തപുരത്തെ ഫ്ളാറ്റിലേക്ക് വിളിച്ചു'; നടിയുടെ വെളിപ്പെടുത്തൽ 

Monday 26 August 2024 11:01 AM IST

കൊച്ചി: ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയെ' എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് നടൻ ജയസൂര്യ മോശമായി പെരുമാറിയതെന്ന് നടി മിനു മുനീർ. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു നടന്നത്. അന്ന് ഷൂട്ടിംഗിനിടെ സാരി ശരിയാക്കുന്ന സമയത്ത് നടൻ ജയസൂര്യ പുറകിൽ വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചെന്ന് മിനു ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

തന്റെ ആദ്യത്തെ സിനിമയിലുണ്ടായ ആദ്യത്തെ അനുഭവമായിരുന്നു അത്. ഈ സംഭവത്തിന് ശേഷം ജയസൂര്യ തന്നോട് തിരുവനന്തപുരത്ത് ഫ്ളാറ്റുണ്ടെന്നും അവിടേക്ക് വന്നാൽ ഒരുപാട് നേട്ടങ്ങളുണ്ടാകുമെന്ന് പറഞ്ഞെന്നും മിനു വെളിപ്പെടുത്തി. 'തിരുവനന്തപുരത്ത് എനിക്ക് ഒരു ഫ്ളാറ്റുണ്ട്. എനിക്ക് താൽപര്യമുണ്ട് മീനുവിനെ. മിനു വരുകയാണെങ്കിൽ ഭാവിയിൽ വലിയ നേട്ടങ്ങളുണ്ടാകും. ആ സമയത്ത് ഞാൻ നോ പറഞ്ഞു. അതിന് ശേഷം ഒരു വിളിയൊന്നും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സെറ്റിലുണ്ടായിരുന്ന ജഗതിച്ചേട്ടനോട് പരാതിപ്പെടണമെന്നുണ്ടായിരുന്നു. എന്നാൽ ഒറ്റയ്ക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചില്ല'- മിനു പറഞ്ഞു.

സിനിമയിലുണ്ടായ ദുരനുഭവം തുറന്നുപറയാൻ കൂടുതൽ പേർ മുന്നോട്ടുവരണമെന്നും സർക്കാർ നിർദ്ദേശിച്ചതിനെത്തുടർന്നാണ് എല്ലാം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കി. ഇടവേള ബാബുവിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചും നടി വെളിപ്പെടുത്തി. അമ്മയിൽ അംഗത്വം ലഭിക്കാൻ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. മൂന്ന് സിനിമകളിൽ അഭിനയിച്ചാൽ മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. ഫോം പൂരിപ്പിക്കാൻ ഇടവേള ബാബു ഫ്ളാറ്റിലേക്ക് വിളിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടിരുന്ന സമയത്ത് ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു. പെട്ടെന്ന് ഫ്ളാറ്റിൽ നിന്നിറങ്ങി. അമ്മയിൽ അംഗത്വം കിട്ടിയിട്ടില്ലെന്നും മിനു പറഞ്ഞു.

Advertisement
Advertisement