ക്ഷേമ മന്ദിരങ്ങളിലെ കുട്ടികൾക്ക് ബിരുദ കോഴ്സുകളിൽ സംവരണം ഏർപ്പെടുത്തും

Monday 26 August 2024 11:38 PM IST

ക്ഷേമ മന്ദിരങ്ങളിലെ അന്തേവാസികളായ കുട്ടികൾക്ക് ബിരുദ കോഴ്‌സ് പ്രവേശനത്തിനും സംവരണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന സാമൂഹികക്ഷേമ - ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
മദർ തെരേസയുടെ ജൻമദിനത്തോടനുബന്ധിച്ച് സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിൻ്റെയും ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഗതി- അനാഥ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലൂർ റിന്യൂവൽ സെൻ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ക്ഷേമ മന്ദിരങ്ങളിലെ കുട്ടികൾക്ക് പ്ലസ് വൺ, ജനറൽ നഴ്സിംഗ് വിദ്യാഭ്യാസത്തിന് സംവരണമുണ്ട്. അത് ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.


കാരുണ്യത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും ആൾരൂപമായി ത്യാഗപൂർണമായ പ്രവർത്തനത്തിലൂടെ ഒരുപാടു പേർക്ക് അത്താണിയായി ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട പേരായി മാറിയ മദർ തെരേസയെ അനുസ്മരിക്കുന്ന ദിവസമാണ് ആഗസ്റ്റ് 26. അൽബേനിയയിൽ ജനിച്ച വീസിയ എന്ന പെൺകുട്ടി നന്നേ ചെറുപ്പം മുതൽ സങ്കടങ്ങളും നിവൃത്തികേടുകളും അനുഭവിച്ച് ദയനീയ ജീവിതം നയിക്കുന്നവരോട് അങ്ങേയറ്റം അലിവുള്ളവൾ ആയി വളർന്നുവന്നു. പല രാജ്യങ്ങളിൽ നിന്ന് അനുഭവസമ്പത്ത് ആർജിച്ച് വളരുമ്പോഴും ആ കുട്ടിയുടെ ഉള്ളിൽ കാരുണ്യത്തിൻ്റെ മഹാപ്രവാഹം നിലനിന്നുപോന്നു . അങ്ങനെ രാജ്യങ്ങൾ പിന്നിട്ട് വിദൂരമായ ഇന്ത്യാ മഹാരാജ്യത്ത് എത്തിച്ചേരുകയും കൽക്കത്തയിലെ ചേരികളിൽ വളരെ പാവപ്പെട്ട മനുഷ്യരെയും കുഷ്ഠരോഗികളെയും ഒരുപാട് സങ്കടങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന സാധാരണക്കാരായ മനുഷ്യരെയും നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് അവർക്കെല്ലാം വേണ്ടി തൻ്റെ ജീവിതം ഉഴിഞ്ഞുവക്കുകയും മിഷണറീസ് ഓഫ് ചാരിറ്റി എന്ന സാഹോദര്യ സ്ഥാപനം സ്ഥാപിച്ചു മഹിതമായ, ദയാവായ്പയായ പ്രവർത്തനങ്ങളിലൂടെ ലോകത്തിൻ്റെ തന്നെ പ്രചോദന കേന്ദ്രമായി മാറുകയും ചെയ്തു.


സാമൂഹ്യനീതി വകുപ്പിന് ചുമതലയുള്ള മന്ത്രി എന്നുള്ള നിലയിൽ ഓരോ ക്ഷേമ മന്ദിരങ്ങൾ സന്ദർശിക്കാനുള്ള അവസരം ലഭിക്കുമ്പോൾ ചിന്തിച്ചു പോകാറുണ്ട്, ഒരു പക്ഷേ ക്ഷേമ മന്ദിരങ്ങളിൽ അശരണരെ പരിപാലിക്കാൻ നമ്മുടെ സിസ്റ്റേഴ്സും അതുപോലെ ത്യാഗ സമ്പന്നതയാർന്ന ആ ഭവനങ്ങളുടെ നേതൃത്വവും ഇല്ലായിരുന്നെങ്കിൽ ഗവൺമെൻറ് എന്ത് ചെയ്യുമായിരുന്നു എന്നത്ത് . അത്രമാത്രം മനുഷ്യരെയാണ് സ്നേഹത്തോടുകൂടി ഈ ക്ഷേമ മന്ദിരങ്ങളിൽ മനുഷ്യസ്നേഹികൾ ഏറ്റെടുത്തിട്ടുള്ളതെന്ന്തെന്ന് മന്ത്രി പറഞ്ഞു.


ജീവകാരുണ്യപരവും മനുഷ്യസ്നേഹ പ്രേരിതവും ആയിട്ടുള്ള നിലപാടുകളാൽ നയിക്കപ്പെടുന്ന മനുഷ്യർ നമ്മുടെ സമൂഹത്തിലുണ്ട് എന്നതിനാൽ ഈ ലോകത്ത് ആരും ഒറ്റയാകില്ല എന്നതാണ് ആഗസ്റ്റ് 26 ൻ്റ മുദ്രാവാക്യം. അതാണ് സാമൂഹ്യനീതി വകുപ്പിൻ്റെ മുദ്രാവാക്യം- തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ. ആരും തനിച്ചാവില്ല, സ്നേഹത്തിൻറെ, മനുഷ്യത്വത്തിൻ്റെ ഒരു കരം എവിടെനിന്നെങ്കിലും എല്ലാവരെയും തേടിയെത്തും. പ്രതിസന്ധിഘട്ടത്തിൽ ആരെങ്കിലും ഉണ്ടാകാതിരിക്കില്ല. ദിവസങ്ങൾക്ക് മുമ്പായിരുന്നു ശ്രീനാരായണഗുരുവിൻ്റെ ജന്മദിനം. അവനവൻ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന്നും സുഖത്തിനായി വരണം എന്ന് ഉദ്ബോധിപ്പിച്ച മഹാനായിരുന്നു ഗുരു. മറ്റുള്ളവരെ ചേർത്ത് പിടിക്കുക എന്ന മാതൃക ഉയർത്തിപ്പിടിച്ച ഒരു സമൂഹമാണ് നമ്മുടെ നവോത്ഥാനപ്രസ്ഥാനങ്ങൾ. അതിനാലാണ് കേരളത്തിൽ സമത്വ ബോധത്തിൽ അധിഷ്ഠിതമായ ഒരു സമുഹത്തെ ഉറപ്പിച്ചെടുക്കാൻ കഴിഞ്ഞത്.


ഈ ക്ഷേമ മന്ദിരങ്ങളിൽ ജീവിക്കുന്ന മുഴുവൻ മനുഷ്യർക്കും സുഖവും ശാന്തിയും ഉറപ്പുനൽകാൻ നമുക്ക് ബാധ്യതയുണ്ട്. സംസ്ഥാനത്ത് 1813 ക്ഷേമ മന്ദിരങ്ങളിലായി 71017 താമസക്കാരുണ്ട്. അതിൽ 239 ക്ഷേമ സ്ഥാപനങ്ങൾക്കു മാത്രമാണ് സർക്കാർ ഗ്രാൻഡ് നൽകുന്നത്. 16 സ്ഥാപനങ്ങൾ മാത്രമാണ് സർക്കാർ നേരിട്ട് പരിപാലിച്ചു പോരുന്നത്. സർക്കാരിൻറെ സാമ്പത്തിക പരിമിതിക്കുള്ളിൽ അത്ര മാത്രമേ ചെയ്യാൻ സാധിക്കുന്നുള്ളൂ. പക്ഷേ മറ്റനേകം ഹോമുകൾ ഈ പാവം മനുഷ്യരെ ഒറ്റപ്പെടുത്താതെ സംരക്ഷിച്ചു നിർത്തുന്നതിനു വേണ്ടി സുമനസുകളായിട്ടുള്ള മനുഷ്യരുടെയും സംഘടനകളുടെയും ഒക്കെ സഹായങ്ങൾ ചേർത്തുവച്ചു മനുഷ്യ നൻമയെ മുഴുവൻ സമാഹരിച്ചു സുധീരം മുന്നോട്ടുപോവുകയാണെന്ന് മന്ത്രി പറഞ്ഞു.


ക്ഷേമ മന്ദിരങ്ങളിൽ ഉള്ളവർക്ക് വ്യത്യസ്തങ്ങളായ ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്. വിവാഹം കഴിക്കുന്ന സമയത്ത് പെൺകുട്ടികൾക്ക് 50000രൂപ വീതം നൽകുന്നു. റേഷനും വൈദ്യുതിയും ജലവിതരണവും സബ്സിഡിനിരക്കിൽ ക്ഷേമ മന്ദിരങ്ങൾക്കു നൽകുന്നുണ്ട്. എല്ലാവർക്കും മരുന്നും ആരോഗ്യ പരിരക്ഷയും ലഭ്യമാക്കുന്നതിന് ഓർഫനേജ് കൺട്രോൾ ബോർഡിലൂടെ ശ്രമിക്കുന്നുണ്ട് . 278 ഓളം സ്ഥാപനങ്ങൾക്ക് ഗ്രാൻഡ് നൽകുന്നുണ്ട് .


അധ്വാനശേഷിയുള്ളപ്പോൾ മാത്രമേ സമ്പത്തും പദവിയും ഒക്കെ നിലനിൽക്കു. സനാഥത്വം ഉള്ളൂ . സമകാലിക വികസിത മുതലാളിത്ത കാലത്ത് ഉപയോഗിക്കു, വലിച്ചെറിയു എന്ന് പറയുന്ന ഡിസ്പോസിബിൾ സംസ്കാരമാണുള്ളത്. ചായകുടിച്ച് ഗ്ലാസ് വലിച്ചെറിയുന്ന ലാഘവത്തോടെ അല്ലെങ്കിൽ ഓറഞ്ച് വലിച്ചെടുത്ത് ചണ്ടി വലിച്ചെറിയുന്ന ലാഘവത്തോടെയാണ് അധ്വാനശേഷിയും പദവിയും ഒക്കെ നഷ്ടപ്പെടുമ്പോൾ മനുഷ്യർ അവഗണനയിലേക്ക് തള്ളിനീക്ക പ്പെടുന്നത്. ഇന്ന് ലോകം മുഴുവൻ കാണപ്പെടുന്ന ഒരു പ്രതിഭാസമാണിത്. ആ സന്ദർഭത്തിൽ താങ്ങും തണലുമായി പരസ്പരം ഒത്തുചേരാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കുക എന്നുള്ളത് സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും ഉത്തരവാദിത്തമാണ്.


വയോജനങ്ങൾക്ക് എന്താഗ്രഹമുണ്ടെങ്കിലും സാമൂഹ്യനീതി വകുപ്പിനെ അറിയിക്കണം. അത് നിറവേറ്റി തരാനുള്ള ബാധ്യത വകപ്പിനുണ്ട്. ത്യാഗപൂർണ്ണമായ സേവനമനുഷ്ഠിച്ചു പീഡാനുഭവങ്ങൾ ഏറ്റുവാങ്ങി കൂടുതൽ ഉദാത്തമായ ജീവിതത്തിലേക്ക് ,കൂടുതൽ ഉദാത്തമായ വ്യക്തിത്വത്തിലേക്ക് വളരുക എന്നുള്ളതാണ് എല്ലാ മതങ്ങളും എല്ലാ നല്ല ആശയങ്ങളും മുന്നോട്ടു വയ്ക്കുന്നത്. പക്ഷേ നന്മയുടെ വഴികൾ തിരിച്ചറിയാതെ മറ്റ് ഹിംസാത്മക വഴിയിലൂടെ ആളുകൾ പോകുന്നു എന്നത് ഈ കാലത്തിൻറെ പ്രത്യേകതയാണ്. മദർ തെരേസ മാനവികമായ സ്നേഹത്തിൻറെ പാതയിലൂടെ പോയ മഹദ് വ്യക്തിത്വമാണ്. എല്ലാo ക്ഷണികമാണ്, അധികാരവും സമ്പത്തും ഒക്കെ.


വയനാട്ടിലെ കാര്യം എടുത്താൽ മതി. മധ്യേയിങ്ങനെ കാണുന്ന നേരത്ത് എന്ന് പറയും. ജനനത്തിനും മരണത്തിനും ഇടയ്ക്ക് കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനാണ്. മത്സരം വേണ്ട, സ്നേഹം , സാഹോദര്യം സമഭാവന അതൊക്കെ ആണ് വേണ്ടതെന്ന്തെന്ന് മന്ത്രി ഓർമിപ്പിച്ചു.


യോഗത്തിൽ മേയർ എം അനിൽകുമാർ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അബ്ദുള്ള, ബോർഡ് മെമ്പർ സിസ്റ്റർ മെറിൻ, ബോർഡ് മെമ്പർ സെക്രട്ടറി എം.കെ സിനു കുമാർ എന്നിവർ ആശംസകളർപ്പിച്ചു.

Advertisement
Advertisement