പൊള്ളലേറ്റ് യുവതിയുടെ മരണം: ഭർത്താവിന്റെ ശിക്ഷ ശരിവച്ചു
ന്യൂഡൽഹി: ഒരേ മുറിയിൽ കിടന്നുറങ്ങിയ ഭാര്യ നൂറുശതമാനം പൊള്ളലേറ്റ് മരിച്ചപ്പോൾ ഭർത്താവിന് പരിക്കേയില്ല. ഉത്തർപ്രദേശിലെ സ്ത്രീധനപീഡന മരണക്കേസിൽ ഭർത്താവിന്റെ തടവു ശിക്ഷ ശരിവച്ച് സുപ്രീംകോടതി. യുവതി മരണത്തിന് മുൻപ് ശാരീരികവും മാനസികവുമായ പീഡനത്തിനിരയായെന്ന് തെളിയിക്കപ്പെട്ടതായി ജസ്റ്രിസുമാരായ സി.ടി. രവികുമാർ, സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒരേമുറിയിൽ കിടന്നുറങ്ങാൻ പോയവരാണ്. പക്ഷെ ഭർത്താവ് പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇതെങ്ങനെയെന്ന് ബോദ്ധ്യപ്പെടുത്താൻ ഭർത്താവിന് കഴിഞ്ഞില്ല.
വിചാരണക്കോടതി വെറുതെവിട്ട കേസിൽ അലഹബാദ് ഹൈക്കോടതിയാണ് 13 വർഷം തടവിന് ശിക്ഷിച്ചത്. 1994ൽ ഉത്തർപ്രദേശ് അസംഗഡിലാണ് സുനിത എന്ന യുവതി കൊല്ലപ്പെട്ടത്. ബന്ധുക്കളുടെ സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ദാമോദറിനെതിരെ സ്ത്രീധനപീഡന മരണത്തിന്റെ വകുപ്പ് ഉൾപ്പെടെ ചുമത്തി കുറ്റപത്രം സമർപ്പിച്ചത്.