''ആ ശാപം നമുക്ക് കിട്ടാൻ പാടില്ല ആന്റണി'', അയാൾ പരമാവധി എന്നെ ഒഴിവാക്കാൻ നോക്കിയിട്ടും ലാൽ സാർ സമ്മതിച്ചില്ല
ചൈന ടൗൺ എന്ന സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കാൻ ശ്രമം നടന്നിരുന്നുവെന്ന് നടി ശിവാനി. മറ്റൊരു ലൊക്കേഷനിൽ തന്റെ വാതിലിൽ മുട്ടിയ നടനാണ് അതിന് പിന്നിലുണ്ടായിരുന്നതെന്നും, മോഹൻലാൽ ഇടപെട്ടാണ് ആ ശ്രമം ഒഴിവാക്കിയതെന്നും ശിവാനി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശിവാനിയുടെ വെളിപ്പെടുത്തൽ.
''എന്റെ ആദ്യസിനിമ അണ്ണൻ തമ്പി ആയിരുന്നു. അതിൽ ആരും മോശമായിട്ട് പെരുമാറിയിട്ടില്ല. പക്ഷേ അനുഭവം ഉണ്ടായത് മറ്റൊരു സിനിമയുടെ ലൊക്കേഷനിലായിരുന്നു. രാത്രി 12 മണിക്കൊക്കെ വന്ന് ഡോറിൽ തട്ടിയിട്ട് പോകും. റൂമിൽ ഞാനും അമ്മയും ഉണ്ടായിരുന്നു. ഒടുവിൽ അമ്മ ആളെ കണ്ടുപിടിച്ചു. പകൽ സമയത്ത് വളരെ മാന്യനായ ആളായിരുന്നു കക്ഷി. ഞങ്ങളോടൊക്കെ വളരെ നന്നായി സംസാരിച്ചിരുന്ന ആൾ. പക്ഷേ രാത്രി സമയത്ത് ബാധ കേറുന്ന പോലെയായിരുന്നു അയാൾക്ക്. കാര്യം ഡയറക്‌ടറേയും പ്രൊഡ്യൂസറേയും അറിയിച്ചു. പിന്നീട് കുറേക്കാലം സിനിമയുണ്ടായിരുന്നില്ല.
ഒന്നരവർഷത്തിന് ശേഷമാണ് സിദ്ദു പനയ്‌ക്കൽ ചൈന ടൗണിലേക്ക് വിളിക്കുന്നത്. ഹൈദരാബാദ് റാമോജിറാവുവിലായിരുന്നു ഷൂട്ടിംഗ്. എയർപോർട്ടിൽ വച്ച് വാതിലിൽ മുട്ടിയ പഴയ കക്ഷിയെ കണ്ടു. പഴയ വൈരാഗ്യമൊന്നും സൂക്ഷിക്കുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ടുതന്നെ കണ്ടപ്പോൾ ഞാൻ സംസാരിച്ചു. ഓൾ ദി ബെസ്‌റ്റൊക്കെ പറഞ്ഞ് പിരിഞ്ഞു.
കുറച്ചുകഴിഞ്ഞ് വളരെ ടെൻഷനോടെ സംസാരിച്ച് നടക്കുന്ന ഇദ്ദേഹത്തെയാണ് കാണുന്നത്. ഞങ്ങൾ സ്‌റ്റുഡിയോയിലെത്തി മൂന്ന് ദിവസം ആയിട്ടും ഷൂട്ടിംഗിന് വിളിക്കുന്നില്ല. റൂമിൽ തന്നെ ഇരുന്നു. ഓരോ ദിവസവും അവർ ഓരോ എക്‌സ്ക്യൂസ് പറയും. നാലാമത്തെ ദിവസം ഷൂട്ട് ചെയ്‌തു.
വൈകിട്ട് പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ കാര്യം തിരക്കി. ആ ആർട്ടിസ്റ്റുമായിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന്. പുള്ളി സെറ്റിലേക്ക് വിളിച്ച് എന്നെ അഭിനയിപ്പിക്കരുതെന്ന് പറയുകയായിരുന്നത്രേ. ഒടുവിൽ മോഹൻലാൽ സാർ ഇടപെട്ടാണ് അതൊഴിവാക്കിയത്. അതൊരു പെൺകുട്ടിയാണ്. നമ്മൾ പറഞ്ഞുവിട്ടാൽ അതിന് വലിയ നാണക്കേടാകും ഉണ്ടാവുക. മാത്രമല്ല, നമ്മൾ പറഞ്ഞിട്ടുള്ള തുകയിൽ പല കാൽക്കുലേഷനിലുമാകും അവർ വരിക. അത് കിട്ടാതാക്കിയാൽ, ആ ശാപം നമുക്ക് വേണ്ട. എന്നാണ് ലാൽ സാർ പറഞ്ഞത്. അങ്ങനെ ലാൽ സാർ ഇടപെട്ടിട്ടാണ് ഞാൻ ചൈന ടൗണിൽ അഭിനയിച്ചത്''.