എന്റെ മോൻ ശരിയല്ലെന്ന് എനിക്കറിയാം, ഇത് മീഡിയയിൽ വരരുത്; മുകേഷിന്റെ അച്ഛന് അന്ന് കൊടുത്ത വാക്കാണ് പൊലീസിൽ പറയാതിരുന്നതിന് കാരണമെന്ന് സരിത

Wednesday 28 August 2024 12:48 PM IST

നടൻ മുകേഷിനെതിരെ ആദ്യ ഭാര്യയും നടിയുമായ സരിത വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. വലിയ ഗാർഹിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊന്നും പൊലീസിനെ സമീപിക്കാതിരുന്നത് മുകേഷിന്റെ അച്ഛന് കൊടുത്ത വാക്കിന്റെ പേരിലായിരുന്നുവെന്ന് സരിത പറയുന്നു.

സരിതയുടെ വാക്കുകൾ-

''ഞാനനുഭവിച്ച കാര്യങ്ങൾ എനിക്ക് പറയാൻ നാണക്കേടായിരുന്നു. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. ഞാൻ സിനിമയിലഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്. ജീവിതത്തിൽ അതെല്ലാം സംഭവിക്കുമെന്ന് ഞാൻ കരുതിയില്ലായിരുന്നു. മാദ്ധ്യമങ്ങളിൽ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങൾ അറിഞ്ഞിട്ട് വിളിക്കുമ്പോൾ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാൻ. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാൻ ഓണത്തിനൊക്കെ ഞങ്ങൾ ആഹ്ളാദമഭിനയിച്ച് ഫോട്ടോസെടുക്കും. ഈ കുടുംബപ്രശ്നങ്ങൾ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചു.

ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഒരിക്കൽ അദ്ദേഹമെന്‍റെ വയറ്റിൽ ചവിട്ടിയപ്പോൾ ഞാൻ മുറ്റത്തേക്കു വീണു. വീണപ്പോൾ ഞാൻ കരഞ്ഞു. അത്തരം സന്ദർഭങ്ങളിൽ "ഓ.. നീയൊരു നല്ല നടിയാണല്ലോ.. കരഞ്ഞോ... കരഞ്ഞോ " എന്നദ്ദേഹം പറയുമായിരുന്നു. അദ്ദേഹം സ്ഥിരമായി എന്നെ ഉപദ്രവിക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു. ഒരിക്കൽ ഞാൻ നിറ ഗർഭിണിയായിരിക്കെ ഒമ്പതാം മാസത്തിൽ ഞങ്ങളൊന്നിച്ച് പുറത്തൊരു ഡിന്നറിന് പോയി. ശേഷം കാറിൽ കയറാനായി ഞാൻ ശ്രമിച്ചപ്പോൾ അദ്ദേഹം വണ്ടി മുന്നോട്ടും പിന്നോട്ടും എടുത്ത് എന്നെ കബളിപ്പിച്ചു കൊണ്ടേയിരുന്നു. ഞാൻ കാറിനു പിറകെ ഓടി താഴെ വീണു. ഞാൻ അവിടിരുന്ന് കരഞ്ഞെങ്കിലും ആ കണ്ണീർ അദ്ദേഹത്തെ കാട്ടാതിരിക്കാൻ ശ്രമിച്ചു. കരയുന്നത് കണ്ടാൽ അദ്ദേഹമെന്നെ പരിഹസിക്കുമായിരുന്നു. ഒരിക്കൽ ഒരു പാതിരാത്രിക്ക് മദ്യപിച്ച് കടന്നു വന്നപ്പോൾ "എന്താണ് വൈകിയത് " എന്നൊരു ചോദ്യം തീർത്തും സ്വാഭാവികമായി നമ്മളൊക്കെ ചോദിക്കാറുള്ളതുപോലെ ഞാൻ ചോദിച്ചതിന് അദ്ദേഹം മുടിയിൽ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു., മർദ്ദിച്ചു.

മുകേഷിന്‍റെ അച്ഛന് വാക്ക് കൊടുത്തത് കൊണ്ടാണ് ഇത്രയുമൊക്കെ നടന്നിട്ടും പൊലീസിനെ സമീപിക്കാതെന്നതായിരുന്നു സരിതയുടെ മറുപടി. അദ്ദേഹം മരിക്കുന്നുവരെ ഞാനാ വാക്ക് പാലിച്ചു. ഒരിക്കൽ അവരുടെ വീട്ടിൽ അവരുടെ ജോലിക്കാരിയുടെ മുമ്പിൽ വെച്ച് മുകേഷ് തന്നെ ഒരുപാട് ഉപദ്രവിച്ചതിനു ശേഷം ആ വീട്ടിലേക്കുള്ള പോക്കു നിർത്തിയിരുന്നു. പക്ഷേ ഒരിക്കൽ ടാക്സ് കാര്യങ്ങൾക്കായി തിരുവനന്തപുരത്തു വന്നപ്പോൾ അച്ഛൻ തന്നെ കൊണ്ടുപോകാനായി വന്നു. എയർപോർട്ടിൽ വച്ച് അച്ഛനെന്നോടു പറഞ്ഞു 'വീട്ടിലേക്കു പോകാ'മെന്ന്.. ഞാൻ പറഞ്ഞു: 'ഇല്ലച്ഛാ .. പങ്കജിൽ റൂമെടുത്തിട്ടുണ്ട്. ഞാൻ വരുന്നില്ല. അദ്ദേഹം ഡ്രൈവറുടെ മുന്നിൽ വച്ച് ഒന്നും സംസാരിക്കാതെ എന്‍റെ കൂടെ മുറിയിലേക്കു വന്നു. എന്നിട്ട് അവിടെ വച്ച് എന്‍റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട്,: "നീ കടന്നു പോകുന്നത് എന്തിലൂടെയൊക്കെയാണെന്ന് എനിക്കറിയാം.. എന്റെ മോൻ ശരിയല്ലെന്നും എനിക്കറിയാം. പക്ഷേ ഇതു മീഡിയയിലൊന്നും വരരുത്. മോള് സഹിക്ക് എന്നൊക്കെ പറഞ്ഞു. ആ പ്രോമിസ് ഇന്നുവരെ ഞാൻ കാത്തു. ഇന്നാണ് ഞാനത് ബ്രേക്ക് ചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ എന്‍റെ നിശ്ശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു... ആർക്കുമറിയില്ലായിരുന്നു എന്താണ് സംഭവിച്ചതെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Advertisement
Advertisement