വനിതാ ഹോസ്റ്റലിൽ നിന്ന് പകർത്തിയത് 300ലധികം നഗ്നചിത്രങ്ങളും വീഡിയോകളും, പ്രതിഷേധം കത്തുന്നു

Friday 30 August 2024 12:06 PM IST

അമരാവതി: എൻജിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും വീഡിയാേകൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആന്ധ്രയിൽ കൃഷ്ണജില്ലയിലെ ഗുഡ്‌വല്ലേരു എൻജിനീയറിംഗ് കോളേജിലാണ് സംഭവം. അറസ്റ്റിലായ, അവസാനവർഷ ബി ടെക് വിദ്യാർത്ഥി വിജയ്‌കുമാറിന്റെ ലാപ്‌ടോപ്പിൽ നിന്ന് നിരവധി വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതുവരെ മുന്നൂറിലധികം ചിത്രങ്ങളും വീഡിയോകളും പകർത്തിയെന്നാണ് പൊലീസ് പറയുന്നത്.

ടോയ്‌ലറ്റിൽ ഒളിപ്പിച്ച ക്യാമറകളുപയോഗിച്ച് ഏറെ നാളായി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കഴിഞ്ഞദിവസം ഒരു ടോയ്‌ലറ്റിൽ ഒളിപ്പിച്ചിരുന്ന ക്യാമറ താഴെ വീണതോടെയാണ് സംഭവം വിദ്യാർത്ഥികൾ അറിയുന്നത്. അന്വേഷണത്തിൽ നഗ്നദൃശ്യങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചുവെന്നും വ്യക്തമായി. തുടർന്നാണ് വിജയ്‌കുമാറിനെ അറസ്റ്റുചെയ്തത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഹോസ്റ്റലിലെ ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറകൾ ഒളിപ്പിക്കാൻ ഹോസ്റ്റലിനുള്ളിൽ തന്നെയുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആരുടെയും സഹായം ലഭിക്കാതെ ക്യാമറകൾ സ്ഥാപിക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

സംഭവം പുറത്തുവന്നതോടെ വിദ്യാർത്ഥിനികൾ കടുത്ത പ്രതിഷേധത്തിലാണ്. തങ്ങൾക്ക് നീതിലഭിക്കണമെന്നും ഉത്തരവാദപ്പെട്ടവർ മറുപടി പറയണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. നീതി ഉറപ്പാക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ പറയുന്നു. അതിനിടെ വിദ്യാർത്ഥിനികൾക്ക് അനുഭാവം പ്രകടിപ്പിച്ച് പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

Advertisement
Advertisement