കടിച്ച പാമ്പ് യുവാവിന്റെ വസ്‌ത്രത്തിൽ ഒളിച്ചിരുന്നത് 16 മണിക്കൂർ; പുറത്തുവന്നത് ചിതയ്‌ക്ക് തീകൊളുത്തിയപ്പോൾ

Saturday 31 August 2024 12:36 PM IST

പട്‌ന: പാമ്പുകടിയേറ്റ് മരിച്ചയാളുടെ വസ്‌ത്രത്തിൽ നിന്നും 16 മണിക്കൂറിന് ശേഷം കടിച്ച പാമ്പിനെ കിട്ടി. ബിഹാറിലാണ് സംഭവം. 41കാരനായ ധർമ്മവീർ യാദവ് എന്ന വ്യക്തിയാണ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

തന്റെ പശുക്കൾക്ക് തീറ്റ ശേഖരിക്കുന്നതിനിടെയാണ് ധർമവീറിന് പാമ്പുകടിയേറ്റത്. കടിച്ചത് വിഷമുള്ള പാമ്പാണെന്ന് മനസിലായതോടെ അദ്ദേഹത്തെ അടുത്തുള്ള വിഷവൈദ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി. എന്നാൽ, ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. ഇതോടെ ധർമവീറിനെ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

എന്നാൽ, ഈ സമയമത്രയും കടിച്ച പാമ്പ് ധർമവീറിന്റെ വസ്‌ത്രത്തിനുള്ളിൽ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. ചികിത്സയ്‌ക്കായി ഏറെനേരം യാത്ര ചെയ്‌തിട്ടും ഒരിക്കൽ പോലും പാമ്പ് പുറത്തേക്ക് വരികയോ അനക്കമുണ്ടാക്കുകയോ ചെയ്‌തില്ല. പിറ്റേദിവസം സംസ്‌കാരം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. മൃതദേഹം വീട്ടിലെത്തിച്ച് ഒരു രാത്രി പിന്നിട്ടിട്ടും പാമ്പ് പുറത്തേക്ക് വന്നില്ല.

സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി ജഡം ചിതയിലേക്ക് വച്ച ശേഷം ധർമ്മവീറിന്റെ മകൻ ചിതയ്ക്ക് തീ കൊളുത്തി. തീ ആളിപ്പടർന്നതോടെയാണ് വസ്‌ത്രത്തിനുള്ളിൽ മറഞ്ഞിരുന്ന പാമ്പ് പുറത്തേക്ക് ചാടിയത്. ഉടൻതന്നെ സമീപത്ത് നിന്നവർ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്‌തു. ഇത്രയും സമയം പാമ്പ് വസ്‌ത്രത്തിനുള്ളിൽ ഇരുന്നത് എല്ലാവരെയും ഞെട്ടിച്ചു.

അണലി വിഭാഗത്തിൽപ്പെട്ട പാമ്പാണ് ധർമവീറിനെ കടിച്ചത്. ഉഗ്രവിഷമുള്ള ഇനമാണിത്. ഇന്ത്യയിൽ ഏറ്റവുമധികം പാമ്പ് കടി മരണങ്ങൾ ഉണ്ടാകുന്നത് ഇവ കാരണമാണെന്നാണ് റിപ്പോർട്ട്.