പീഡനം: ലാത്തി രതീഷിന് 86 വർഷം തടവ്

Sunday 01 September 2024 1:11 AM IST


തിരുവനന്തപുരം: മൈന‌‌‌ർ പെൺകുട്ടിയെ നാലുവർഷം പീഡിപ്പിച്ച പത്തോളം കേസിലെപ്രതി കുടപ്പനക്കുന്ന് ഹാർവിപുരം ലാത്തി രതീഷ് എന്ന രതീഷ് കുമാറിന് (41) 86 വർഷം കഠിനതടവ്. 75,000 രൂപ പിഴയും ചുമത്തി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 19 മാസംകൂടി തടവ് അനുഭവിക്കണം. തുക കുട്ടിക്കാണ്. ശിക്ഷ ഒരുമിച്ച് മതിയെന്നതുകൊണ്ട് 20 വർഷം ശിക്ഷയനുഭവിച്ചാൽ മതി.

2015 ൽ കുട്ടിക്ക് 9 വയസ്സുള്ളപ്പോൾ മുതലാണ് പീഡിപ്പിച്ചത്. പ്രതിയുടെ വീടിന്റെ ടെറസിൽ കയറിയപ്പോൾ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചു. പിന്നീട് വീടിന്റെ പിൻഭാഗത്തുകൊണ്ടുപോയി പീഡിപ്പിച്ചു. 2019ൽ രണ്ടു തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. പ്രതി ഗുണ്ട ആയതിനാൽ പുറത്തുപറയാൻ കുട്ടി ഭയന്നു.

തട്ടിക്കൊണ്ടു പോയി കാറിൽ വച്ചും പീഡിപ്പിച്ചു. കുട്ടിയെ ഭീഷണിപ്പെടുത്തി സ്വകാര്യസ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ വിട്ടപ്പോഴാണ് സംഭവം പുറത്തുവന്നത്. പ്രതി പറഞ്ഞിട്ടാണ് സാധനങ്ങൾ എടുത്തതെന്ന് കുട്ടി സ്ഥാപനത്തിലെ ജീവനക്കാരികളോട് വെളിപ്പെടുത്തി. തുടർന്നാണ് പ്രതിയെ പിടികൂടിയത്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി.

Advertisement
Advertisement