നഴ്സിന് നേരെ രോഗിയുടെ ലെെംഗികാതിക്രമം; സംഭവം മരുന്ന് നൽകുന്നതിനിടെ
കൊൽക്കത്ത: ആർ ജി കാർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ടത് അടുത്തിടെയാണ്. സംഭവത്തിൽ സർക്കാരും പൊലീസും ആരോപണം നേരിടുന്നതിനിടെ ബംഗാളിൽ മറ്റൊരു ആശുപത്രിയിൽ ആരോഗ്യപ്രവർത്തകയ്ക്ക് നേരെ ലെെംഗികാതിക്രമം നടന്നിരിക്കുകയാണ്.
ശനിയാഴ്ച രാത്രി ബിർഭും ജില്ലയിലെ ഇലംബസാർ ആരോഗ്യകേന്ദ്രത്തിലാണ് സംഭവം നടന്നത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് നേരെയാണ് ആക്രമണം നടന്നത്. രോഗിയ്ക്ക് സലെെൻ കൊടുക്കുന്നതിനിടെ നഴ്സിനെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണ് പരാതി. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയ്‌ക്കൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
ഡോക്ടറുടെ നിർദേശപ്രകാരം രോഗിക്ക് സലെെൻ കൊടുക്കാൻ തുടങ്ങിയപ്പോൾ അയാൾ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നുവെന്ന് നഴ്സ് പറഞ്ഞു. കൂടാതെ അസഭ്യം പറയുകയും ചെയ്തതായി നഴ്സ് വിവരിച്ചു. നഴ്സിന്റെ പരാതിയിൽ രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
'സുരക്ഷയുടെ അഭാവം മൂലമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. അല്ലെങ്കിൽ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഒരു രോഗിയ്ക്ക് എങ്ങനെ ഇങ്ങനെ ചെയ്യാൻ എങ്ങനെ കഴിഞ്ഞു',- പരാതിക്കാരി പറഞ്ഞു.