ഗൃഹനാഥനെ കുത്തി നിലത്തിട്ട് വീട്ടമ്മയുടെ മാല കവർന്നു
ചേർത്തല: ഗൃഹനാഥനെ കുത്തി നിലത്തിട്ട ശേഷം വീട്ടമ്മയുടെ രണ്ടര പവന്റെ മാല കവർന്നു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കട്ടച്ചിറ പാലത്തിന് സമീപം ചിറയിൽ സണ്ണി എന്ന് വിളിക്കുന്ന മാത്തുക്കുട്ടിയെയാണ് (67) ഇന്നലെ പുലർച്ചെ 3ന് മോഷ്ടാക്കൾ വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ച് വിളിച്ച് ഉണർത്തിയശേഷം നെഞ്ചിനും കൈയുടെ തോളിനും കുത്തി പരിക്കേൽപ്പിച്ചത്. ഭാര്യ എൽസമ്മയുടെ രണ്ടര പവന്റെ മാലയും അപഹരിച്ചു. സണ്ണി വീടിനോട് ചേർന്ന പലചരക്ക് കട നടത്തുന്നുണ്ട്. പുലർച്ചെ സാധനം വാങ്ങാനെത്തിയ അത്യാവശ്യക്കാർ ആണെന്ന് കരുതിയാണ് വാതിൽ തുറന്നത്. ഉടൻ തന്നെ മുഖംമൂടി ധരിച്ച ഒരാൾ അകത്തേക്ക് കടന്ന് സണ്ണിയുടെ കൈയിൽ കുത്തുകയായിരുന്നു. വീടിനു മുൻവശമുണ്ടായിരുന്ന അരിവാൾ ഉപയോഗിച്ച് സണ്ണിയെ ആക്രമിച്ചു. ബഹളം കേട്ട് സണ്ണിയുടെ ഭാര്യ എൽസമ്മ പുറത്തേക്ക് വരുമ്പോഴാണ് മോഷ്ടാവ് മാല അപഹരിച്ചത്. കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും വീടിന്റെ മുൻവശവും അകത്തുമായി തളംകെട്ടി കിടപ്പുണ്ട്. ചേർത്തല പൊലീസ് എത്തിയാണ് ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. മകൻ ബംഗളൂരിലും മകൾ എറണാകുളത്തെ ആശുപത്രിയിൽ നഴ്സായും ജോലി ചെയ്യുന്നു. ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ചേർത്തല ഡിവൈ.എസ്.പി കെ.വി.ബെന്നി,എസ്.ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.