നടുറോഡിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ
ചങ്ങനാശേരി: മുൻവൈരാഗ്യത്തിന്റെ പേരിൽ ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം രാത്രിയിൽ യുവാവിനെ പിന്തുടർന്ന് വെട്ടി കൊല്ലാൻ ശ്രമിച്ച നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പുതൂർപള്ളിക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (41), ചങ്ങനാശേരി കുളത്തുംമ്മാട്ടിൽ വീട്ടിൽ അനീഷ് സലീം (37), ചങ്ങനാശേരി ഹിദായത്ത് നഗർ ആര്യാട്ട് വീട്ടിൽ ആദിൽ അൻസാരി (40), ചങ്ങനാശേരി പുതൂർപള്ളി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ റഫീഖ് പി.എ (48) എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 23ന് രാത്രി 11ന് ബസ്റ്റാൻഡിന് സമീപം സ്‌കൂട്ടറിൽ വരികയായിരുന്ന തെങ്ങണ സ്വദേശിയായ യുവാവിനെയും, സുഹൃത്തിനെയും കാറിലെത്തിയ പ്രതികൾ ഇടിച്ചു വീഴ്ത്തുകയും മർദ്ദിക്കുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ വടിവാളിന് വെട്ടി. ഒളിവിലായിരുന്ന പ്രതികളെ ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. ചങ്ങനാശേരി സ്റ്റേഷൻ എസ്.ഐ അഖിൽ ദേവിന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ് ആർ, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, ജയ്‌മോൻ, നിയാസ്, മനേഷ് ദാസ് മണികണ്ഠൻ, ബർണദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികുടിയത്.