തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ ഗുണം കിട്ടിയത് ബിജെപിക്കും സുരേഷ് ഗോപിക്കും , അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് സിപിഐ

Monday 09 September 2024 9:39 PM IST

തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. പൂരം നിറുത്തി വയ്ക്കാനും അലങ്കോലപ്പെടുത്താനും ഇടയാക്കിയ സംഭവത്തിൽ ഗുണം കിട്ടിയത് ബി.ജെ.പിക്കും സുരേഷ് ഗോപിക്കും ആണ്.. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന പൂരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തുടർന്ന് തിരുവമ്പാടി ദേവസ്വം പൂരം നിറുത്തി വയ്ക്കാനിടയായ സംഭവങ്ങളിൽ രാഷ്ട്രീയ താത്‌പര്യത്തിന്റെ അടിസ്ഥാനത്തിൽ ഗൂഢാലോചന നടന്നതായി സി.പി.ഐ നേരത്തെ പറഞ്ഞിരുന്നു. ഗൂഢാലോചന പുറത്തുവരേണ്ടതാണെന്നും സി.പി.ഐ വ്യക്തമാക്കി.

തൃശൂ‌ർ പൂരം ഗൂഢാലോചന പുറത്തു വരേണ്ടതാണെന്നായിരുന്നു എൽ.ഡി.എഫ് നിലപാടും. പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ അതിരു കടന്നതായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ മാറ്റുന്നതിൽ ഉൾപ്പെടെ നടപടി ഉണ്ടായി.എന്നാൽ പൂരം നിറുത്തി വയ്ക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തുവരേണ്ടതുണ്ട്. ഈ സംഭവത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കൾ ബി.ജെ.പിയും സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയും ആയിരുന്നു. . എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ പൂരം സംബന്ധിച്ച് കണ്ടെത്തിയ റിപ്പോർട്ട് ജനങ്ങൾക്കായി പുറത്തുവിട്ട് വസ്തുത വെളിപ്പെടുത്തണമെന്ന് സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.