'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമർശം ആഭ്യന്തര വകുപ്പിന്റെ  പരാജയം'; വി  മുരളീധരൻ

Tuesday 10 September 2024 5:39 PM IST

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമർശം ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ പരാജയമാണെന്ന് വിമർശിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ആഭ്യന്തരവകുപ്പിൽ ഇനിയും അള്ളിപ്പിടിച്ചിരിക്കുന്ന പിണറായി വിജയന്റെ തൊലിക്കട്ടി അപാരമെന്നും അദ്ദേഹം പറഞ്ഞു.

'ലൈംഗിക അതിക്രമം മറച്ചുവയ്ക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് സർക്കാർ ഇത്രയും കാലം ശ്രമിച്ചത്. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകേണ്ട എന്ന തീരുമാനവും സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ് എന്ന് തെളിയിക്കുന്നു. വനിതാ മതിലും സ്ത്രീ സംരക്ഷണ വായ്ത്താരികളുമായിനടക്കുന്ന സിപിഎമ്മിന്റെ യഥാർത്ഥ മുഖമാണ് ഹൈക്കോടതി തുറന്നുകാട്ടിയത്. നിയമങ്ങൾക്ക് അതീതമാണ് പാർട്ടി എന്ന് ധരിക്കരുത്. പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടുമടക്കം ഗൗരവമായ വിഷയങ്ങൾ വരുമ്പോൾ മറ്റുപലതും വിവാദമാക്കി ശ്രദ്ധ തിരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പിണറായി വിജയൻ അപകടത്തിൽപ്പെടുമ്പോൾ ആദ്യം ഓടിയെത്തുന്നത് വി.ഡി. സതീശനാണ്'- വി.മുരളീധരൻ പരിഹസിച്ചു.