സുഭദ്ര കൊലക്കേസ്; ശർമ്മിളയും മാത്യൂസും കർണാടകയിൽ നിന്ന് പിടിയിൽ
ആലപ്പുഴ: കലവൂരിൽ സുഭദ്രയെ (73) കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. ശർമ്മിളയെയും മാത്യൂസിനെയുമാണ് കർണാടക മണിപ്പാലിൽ നിന്ന് പിടികൂടിയത്. കടവന്ത്രയിൽ നിന്ന് ആഗസ്റ്റ് നാലിന് കാണാതായ സുഭദ്രയുടെ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ചയാണ് മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് 23-ാം വാർഡിൽ പഴമ്പാശ്ശേരി വീടിനു പിൻവശത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ താമസിച്ചിരുന്ന കാട്ടൂർ സ്വദേശി മാത്യൂസും ഭാര്യ ഉഡുപ്പി സ്വദേശി ശർമ്മിളയുമാണ് കൊലനടത്തിയതെന്നാണ് നിഗമനം. പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു.
കൊലപാതകത്തിന് മുമ്പുതന്നെ മാത്യൂസും ശർമ്മിളയും വാടകവീടിന് പിറകുവശത്ത് കുഴിയെടുത്തിരുന്നു. ആഗസ്റ്റ് ഏഴിന് കുഴിയെടുക്കാൻ എത്തിയപ്പോൾ സുഭദ്രയെ വാടകവീട്ടിൽ കണ്ടിരുന്നുവെന്ന് കുഴിവെട്ടിയയാൾ പൊലീസിനു മൊഴി നൽകി.
ദമ്പതികളായ മാത്യൂസും ശർമ്മിളയും അമിതമദ്യപാനികളായിരുന്നെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും പറഞ്ഞു. കൊലപാതകം സ്വർണത്തിനുവേണ്ടി മാത്രമായിരുന്നു എന്നാണ് കരുതുന്നത്. സുഭദ്രയുടെ സ്വർണാഭരണങ്ങൾ ആലപ്പുഴയിലും ഉഡുപ്പിയിലും ശർമിള പണയം വച്ചതായും കണ്ടെത്തി.
കെട്ടിട നിർമ്മാണത്തൊഴിലാളിയായി ജോലിനോക്കിയിരുന്ന മാത്യൂസിന്റെ രണ്ടാം വിവാഹമായിരുന്നു ശർമിളയുമായുള്ളത്. ഇവർക്ക് അയൽവാസികളോട് വലിയ ബന്ധം ഉണ്ടായിരുന്നില്ല. കടവന്ത്രയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്ര സ്വന്തം മക്കൾ അറിയാതെയാണ് ദമ്പതിമാർക്കൊപ്പം പോയത്. ശർമിള എത്തി സുഭദ്രയെയും കൂടെപ്പോവുകയായിരുന്നു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്നു മാത്യൂസിന്റെ കുടുംബം വ്യക്തമാക്കി. ആന്റി എന്നാണ് ശർമ്മിള സുഭദ്രയെ പരിചയപ്പെടുത്തിയിരുന്നത്. ശർമ്മിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ ഇവർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.