'ഭീകരര്‍ റാഞ്ചിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ എന്റെ അച്ഛനുണ്ടായിരുന്നു' വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി

Friday 13 September 2024 10:20 PM IST

ജനീവ : 1984ല്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഹൈജാക്ക് ചെയ്ത ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാരിലൊരാളായി തന്റെ പിതാവുണ്ടായിരുന്നെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്നലെ ജനീവയില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 'ഐ.സി 814: ദ കാണ്ഡഹാര്‍ ഹൈജാക്ക്' എന്ന വെബ് സീരിസുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെയാണ് വെളിപ്പെടുത്തല്‍.

രക്ഷാപ്രവര്‍ത്തന ടീമില്‍ താനുണ്ടായിരുന്നെന്നും അന്ന് ചെറിയ റാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു താനെന്നും അദ്ദേഹം ഓര്‍ത്തു. 'ഹൈജാക്കിംഗ് നടന്ന് 34 മണിക്കൂറിന് ശേഷമാണ് പിതാവ് വിമാനത്തിലുണ്ടെന്ന് അറിഞ്ഞത്.' അദ്ദേഹം പറഞ്ഞു. അതേ സമയം, കാണ്ഡഹാര്‍ ഹൈജാക്ക് സീരിസ് താന്‍ കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1984 ജൂലായ് 5ന് പഠാന്‍കോട്ടില്‍ നിന്ന് ഹൈജാക്ക് ചെയ്ത വിമാനം ദുബായിലേക്ക് കൊണ്ടുപോവുകയായിരുന്നു. 12 ഖാലിസ്ഥാന്‍ അനുകൂലികള്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങിയതോടെ 68 യാത്രികരെയും 6 ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിച്ചു. ജയശങ്കറിന്റെ പിതാവ് മുന്‍ ഐ.എ.എസ് ഓഫീസറായിരുന്നു.

അതേ സമയം, 1999ലാണ് കാണ്ഡഹാര്‍ വിമാന ഹൈജാക്കിംഗ്. 150ലേറെ യാത്രക്കാരെ പാക് ഭീകരര്‍ ബന്ദികളാക്കി. ഭീകരരുടെ വിലപേശലിനെ തുടര്‍ന്ന് കൊടുംഭീകരന്‍ മസൂദ് അസര്‍ ഉള്‍പ്പെടെ 3 പേരെ ഇന്ത്യയ്ക്ക് ജയിലില്‍ നിന്ന് വിട്ടയയ്ക്കേണ്ടി വന്നു. കാണ്ഡഹാറിലേക്ക് വിമാനം തട്ടിക്കൊണ്ടുപോയ ഭീകരര്‍ക്ക് നെറ്റ്ഫ്ളിക്സ് വെബ് സീരീസില്‍ ഹിന്ദു നാമങ്ങള്‍ നല്‍കിയത് വിവാദമായിരുന്നു.

Advertisement
Advertisement