കണ്ണീർമഴയിൽ വസന്ത് കുഞ്ച്
ന്യൂഡൽഹി : കോരിച്ചൊരിയുന്ന മഴയത്താണ് യെച്ചൂരിയുടെ ഭൗതികശരീരം ഇന്നലെ വൈകിട്ട് ആറേകാൽ മണിയോടെ ഡൽഹി വസന്ത് കുഞ്ചിലെ വസതിയിലെത്തിച്ചത് . സി.പി.എം പ്രവർത്തകരും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ നിന്ന് മൃതദേഹം അടങ്ങിയ പേടകം മഴ നനയാതെ വീട്ടിലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രാത്രി എട്ടരയോടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഭാര്യ സീമയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി.നദ്ദ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, പൊളിറ്റ് ബ്യൂറൊ അംഗങ്ങളായ പ്രകാശ് കാരാട്ട്,വൃന്ദ കാരാട്ട്,എം.എ. ബേബി,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, എം.പിമാരായ വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം എന്നിവരും അന്തിമാഭിവാദ്യം അർപ്പിച്ചു.