ഇതുവരെ 113 കേസുകൾ, തിരുവിതാംകൂർ സഹകരണ സംഘത്തിൽ പൊലീസ് റെയ്ഡ്

Sunday 15 September 2024 6:43 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘത്തിൽ പൊലീസ് റെയ്ഡ് നടത്തി. നിക്ഷേപത്തട്ടിപ്പിനിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ഫോർട്ട് പൊലീസ് പരിശോധന നടത്തിയത്.പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തതായാണ് വിവരം.വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ബി.ജെ.പി നേതാവ് എം.എസ്.കുമാറിന്റെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ സഹകരണ ബാങ്കിനെതിരെ 150 ഓളം നിക്ഷേപകരാണ് പരാതി നൽകിയിട്ടുള്ളത്.ഫോർട്ട്,മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 113 കേസുകൾ രജിസ്റ്റർ ചെയ്തു.ഇതിൽ 105 കേസുകൾ ഫോർട്ട് സ്‌റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്തവയാണ്. കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുകയാണെന്നും അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഫോർട്ട് പൊലീസ് അറിയിച്ചു. 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി.പണംതിരികെ ലഭിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ,സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് നിക്ഷേപകർ പറയുന്നു.ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ളവ‌ർ ഭരണസമിതി അംഗങ്ങളായിരുന്നു.ബി.ജെ.പി മുൻ സംസ്ഥാന വക്താവായ എം.എസ്.കുമാർ 19 വർഷം ഈ സംഘത്തിന്റെ പ്രസിഡന്റായിരുന്നു.ബാങ്കിന്റെ മുൻ പ്രസിഡന്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ചേർത്തും ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.