ആരും വാങ്ങല്ലേ, ജീവിതം നായ നക്കും! ഇലക്‌ട്രിക് വാഹനത്തിനെതിരെ പ്ളക്കാർഡുമായി യുവതി
ബംഗളൂരു: ഒല ഇലക്‌ട്രിക് സ്‌കൂട്ടറിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവതി. 'ദയവായി വാങ്ങരുത്' എന്ന് പ്ളക്കാർഡ് എഴുതി തന്റെ ഒല ഇലക്‌ട്രിക് സ്‌കൂട്ടറിൽ തൂക്കിയിട്ടാണ് ബംഗളൂരു സ്വദേശിനിയായ നിഷ സി ശേഖറിന്റെ പ്രതിഷേധം. ഇതിന്റെ ചിത്രങ്ങളടക്കം യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
'ഒല ഇലക്‌ട്രിക് സ്‌കൂട്ടറിനെതിരായി ഞാൻ ബോധവത്‌കരണം നടത്തും' എന്ന തലക്കെട്ടോടെയാണ് സ്‌കൂട്ടറിൽ പ്ളക്കാർഡ് തൂക്കിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. 'പ്രിയപ്പെട്ട കന്നഡിഗമാരെ, ഒല ഉപയോഗശൂന്യമായ ഇരുചക്രവാഹനമാണ്. നിങ്ങൾ അത് വാങ്ങുകയാണെങ്കിൽ ജീവിതം ദുരിതപൂർണമാവും. ദയവായി ഒല ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങരുത്, എന്ന് നിരാശയായ ഒല ഉപഭോക്താവ്'- എന്നാണ് പ്ളക്കാർഡിൽ എഴുതിയിരിക്കുന്നത്.
പ്ളക്കാർഡിന് പുറമെ യുവതി കമ്പനിക്കെതിരെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലും പരാതി നൽകി. പരാതി കമ്മിഷൻ സ്വീകരിച്ചുവെന്നും എതിർപാർട്ടിക്ക് നോട്ടീസ് നൽകിയെന്നും നിഷ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലും നിഷ ഒല സ്‌കൂട്ടറിനെതിരെ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. 'ഒല സർവീസ് തട്ടിപ്പ്' എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവച്ചത്. 'സ്‌കൂട്ടർ നന്നാക്കുന്നതിനായി ഒല ഇലക്‌ട്രിക് സർവീസ് സെന്ററിലെത്തി. അവരുടെ സാങ്കേതിക വിദഗ്ദർ പരിശീലനം ലഭിക്കാത്തവരും ഒലയുടെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തവരുമാണ്. ഒന്നര മണിക്കൂർ കാത്തിരുന്നതിന് ശേഷമാണ് വണ്ടി നന്നാക്കി കിട്ടിയത്. എന്നിട്ടും വീട്ടിലെത്തിയപ്പോൾ വണ്ടി വീണ്ടും പണിമുടക്കി.
1,62,000 രൂപ മുടക്കിയിട്ടും ഒല ഇലക്‌ട്രിക് തങ്ങളുടെ ഉപഭോക്താക്കളെ അടിമകളായാണ് കാണുന്നത്. അവരുടെ ഭാഗത്തെ തെറ്റായിരുന്നിട്ടും ഞാൻ എന്തിനാണ് എന്റെ കാര്യങ്ങൾ മാറ്റിവച്ച് വണ്ടി തള്ളി സർവീസ് സെന്ററിൽ എത്തിക്കുന്നത്. ഏറ്റവും മോശം വാഹനമാണ് ഒല'- എന്നാണ് യുവതി സമൂഹമാദ്ധ്യത്തിൽ കുറിച്ചത്.