മോദി സർക്കാരിന്റെ 100 ദിന റിപ്പോർട്ട്, സ്ത്രീകൾക്ക് വരുമാനം, റോഡ്, തുറമുഖം
ന്യൂഡൽഹി: ആദ്യ നൂറു ദിനത്തിൽ നടപ്പാക്കിയ പദ്ധതികളുടെ റിപ്പോർട്ട് പുറത്തിറക്കി മൂന്നാം മോദി സർക്കാർ. സ്‌ത്രീകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്ന ലക്ഷ്പതി ദീദി പദ്ധതി, പുതിയ ഗ്രാമീണ റോഡുകൾ, വാധവാൻ തുറമുഖം അടക്കം വൻ പദ്ധതികൾ, താങ്ങുവില വർദ്ധന തുടങ്ങിയവയാണ് നേട്ടമായി ചൂണ്ടിക്കാട്ടുന്നത്.
പ്രത്യേക ബുക്ക്‌ലെറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ചേർന്നാണ് പുറത്തിറക്കിയത്. ജൂൺ 9നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും അധികാരമേറ്റത്.
11 ലക്ഷം സ്ത്രീകൾക്ക്
മാസം ഒരു ലക്ഷം
ലക്ഷ്പതി ദീദി യോജനയിൽ 100 ദിവസത്തിനുള്ളിൽ 11 ലക്ഷം സ്ത്രീകൾ അംഗങ്ങളായി
ഇവരുൾപ്പെടെ ഒരു കോടി സ്ത്രീകൾ പ്രതിവർഷം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ സമ്പാദിക്കുന്നു
25,000 ഗ്രാമങ്ങളിൽ റോഡ് . മഹാരാഷ്ട്ര വാധവാൻ പോർട്ട് അടക്കം 3 ലക്ഷം കോടിയുടെ വികസനം
ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില വർദ്ധിപ്പിച്ചു. ഉള്ളി, ബസുമതി അരി എന്നിവയുടെ കുറഞ്ഞ കയറ്റുമതി വില ഒഴിവാക്കി
മണിപ്പൂർ ചോദ്യത്തിൽ
ക്ഷുഭിതനായി ഷാ
നൂറുദിന നേട്ടങ്ങൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ മണിപ്പൂരുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ക്ഷുഭിതനായി അമിത് ഷാ. മുഖ്യമന്ത്രി ബീരേൻ സിംഗ് രാജിവയ്‌ക്കുമോ, പ്രധാനമന്ത്രി എന്ന് മണിപ്പൂർ സന്ദർശിക്കും തുടങ്ങിയ ചോദ്യങ്ങളാണ് ഷായെ പ്രകോപിപ്പിച്ചത്. ബിരേൻ സിംഗ് വിഷയത്തിൽ, എന്തെങ്കിലും കേട്ട് വെറുതേ തർക്കിക്കരുതെന്നായിരുന്നു മറുപടി. പ്രധാനമന്ത്രി സന്ദർശിക്കുന്ന കാര്യം തീരുമാനിക്കുമ്പോൾ അറിയിക്കാമെന്നും ഷാ ക്ഷുഭിതനായി പറഞ്ഞു.