വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് കോടികൾ തട്ടി; വഞ്ചിക്കപ്പെട്ടത് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള യുവാക്കൾ

Friday 20 September 2024 3:50 PM IST

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് കോടികൾ തട്ടിയതായി പരാതി. ശാസ്‌തമംഗലത്തുള്ള ബ്രൂക്ക്‌പോർട്ട് ട്രാവൽ ആൻഡ് ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ദമ്പതികളും മകനും നടത്തുന്ന റിക്രൂട്ട്‌മെന്റ് കമ്പനി അഞ്ച് കോടിയോളം രൂപ തട്ടിയെന്നാണ് ആരോപണം. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ഡോൾസി ജോസഫൈൻ സജു, ഇവരുടെ ഭർത്താവ് സജു, മകൻ രോഹിത് സജു എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത് സ്ഥാപനം പരസ്യം നൽകിയിരുന്നു. തുടർന്നാണ് യുവാക്കൾ ഇവരെ സമീപിച്ചത്. വിസ പ്രൊസസിംഗ് ആരംഭിച്ചുവെന്ന് ബോധിപ്പിച്ച് ഇവരിൽ നിന്ന് പണവും വാങ്ങി. 43 യുവാക്കളാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്. ഇവരെക്കൂടാതെ നൂറോളംപേർ തട്ടിപ്പിനിരയായതായും പറയുന്നുണ്ട്.

ജോലിയും വിസയും ലഭ്യമാകാതെ വന്നതോടെയാണ് ഇവർ പരാതിയുമായി മുന്നോട്ടുവന്നത്. പണത്തിനായി സമീപിക്കുമ്പോൾ ഉടമകൾ ഫോണെടുക്കുന്നില്ലെന്നും പരാതിയിലുണ്ട്. ഇവർ സ്ഥലത്തുണ്ടോ എന്നും അറിവില്ല. 2.5 ലക്ഷം മുതൽ പത്ത് ലക്ഷം വരെയാണ് ഒരാളിൽ നിന്നും ഇവർ വാങ്ങിയിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലിക്കാണ് ഇവർ ആളുകളെ വിളിച്ചത്. അഭിമുഖവും നടത്തിയിരുന്നില്ല. സംസ്ഥാനവ്യാപകമായി ഇവർ വിസ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിലെ ആരോപണം. കേരളത്തിലെ എല്ലാ ജില്ലക്കാരിൽ നിന്നും ഇവർ പണം വാങ്ങിയിട്ടുണ്ട്.

എന്നാൽ, സ്ഥാപനം തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് പരാതിക്ക് പിന്നിലെന്ന് സ്ഥാപന ഉടമ ഡോൾസി ജോസഫൈൻ സജു ആരോപിച്ചു. പരാതി സമർപ്പിച്ചവരുമായി നിബന്ധനകളും വ്യവസ്ഥകളും നേരത്തെ സംസാരിച്ചിരുന്നു. റിക്രൂട്ട്മെന്റ് വൈകിയതായി സമ്മതിക്കുന്നതായും അവർ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.