അർജുനായുളള തെരച്ചിൽ അതിനിർണായകഘട്ടത്തിൽ; ഗംഗാവലിപ്പുഴയിൽ നിന്ന് രണ്ട് ടയറുകൾ ഉയർത്തി
ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുളള തെരച്ചിൽ അതിനിർണായകഘട്ടത്തിൽ. മുങ്ങൽവിദഗ്ദ്ധൻ ഈശ്വർ മാൽപെ ഗംഗാവലിപ്പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ ലോറിയുടെ കൂടുതൽ ഭാഗങ്ങൾ കണ്ടെടുത്തു. അർജുന്റെ ലോറിയുടെതാണെന്ന് കരുതപ്പെടുന്ന ടയറുകളും സ്റ്റിയറിംഗും ഉൾപ്പെടെ കണ്ടെത്തിയതിന് പുറമെ മറ്റൊരു ഭാഗത്ത് വെറൊരു വാഹനത്തിന്‍റെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ രണ്ട് ടയറുകൾ അർജുന്റെ ലോറിയുടെതല്ലന്നാണ് ഉടമ മനാഫ് പറയുന്നത്.
പുറത്തെത്തിച്ച ഭാഗം അർജുന്റെ ലോറിയല്ലന്നാണ് വിവരം. മുൻപ് പുഴയിൽ ഒരു ടാങ്കർ ലോറിയും കാണാതായിരുന്നു. അതേസമയം, ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ലോറിയുടെ ക്യാബിൻ ഉയർത്താനാണ് ശ്രമം. എന്നാൽ ഇതുവരെ ക്യാബിൻ ഉയർത്തിയിട്ടില്ല. 60 ടൺ ഭാരം വരെ ഡ്രഡ്ജറിന്റെ ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ കഴിയും. അതിനുമുകളിൽ ഭാരം വരില്ലെന്നാണ് കണക്കാക്കുന്നത്.