വിമാന യാത്രക്കാർ ബാഗിൽ നിന്ന് ഈ വസ്തുക്കൾ ഒഴിവാക്കണം, നിർദേശവുമായി എയർലെെൻ

Saturday 21 September 2024 6:56 PM IST

ദോഹ: വിമാന യാത്രക്കാർക്ക് പുതിയ നിർദേശവുമായി ഖത്തർ എയർവേയ്സ്. ബാഗിൽ പേജറും വാക്കിടോക്കിയും കൊണ്ട് വരുന്നത് ഖത്തർ എയർവേയ്സ് നിരോധിച്ചു. ലെബനനിലെ പേജർ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് നിരോധനം. ബെയ്റൂട്ട് റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്കാണ് പുതിയ നിർദേശം.

യാത്രക്കാരുടെ കെെവശമോ ഹാൻഡ് ലഗേജിലോ കാർഗോയിലോ ഈ വസ്തുക്കൾ അനുവദിക്കില്ലെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിരോധനം തുടരുമെന്നാണ് നിർദേശം. ലെബനനിലെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ നിർദേശപ്രകാരമാണ് ഈ നിരോധനം ഏർപ്പെടുത്തിയതെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് എയർലെെൻ ഈ അറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലായി ലെബനനിൽ വാക്കിടോക്കിയും പേജറും പൊട്ടിത്തെറിച്ച് നിരവധി പേരാണ് മരിച്ചത്.

അതേസമയം, പേജർ സ്‌ഫോടന പരമ്പരയിൽ മലയാളിയായ റിൻസൺ ജോസിന്റെ (39) പങ്ക് അന്വേഷിച്ച് അന്താരാഷ്‌ട്ര ഏജൻസികൾ. വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ റിൻസൺ ജോസ് നോർവേ പൗരനാണ്. തലസ്ഥാനമായ ഓസ്ലോയിൽ കുടുംബസമേതം സ്ഥിര താമസം. സ്‌ഫോടന പരമ്പര തുടങ്ങിയ 17 മുതൽ റിൻസണിന്റെ വിവരങ്ങൾ ലഭ്യമല്ല. ഒളിവിലാണെന്നും അതല്ല, യു.എസിൽ ബിസിനസ് യാത്രയിലാണെന്നും റിപ്പോർട്ടുണ്ട്.

നോർവേ, ബൾഗേറിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ ഏജൻസികൾ റിൻസന്റെ കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. പേജറുകളുടെ സപ്ലൈ ശൃംഖലയിൽ കമ്പനി ഉണ്ടോയെന്നാണ് സംശയം. പേജറുകൾക്ക് കമ്പനി വഴി പണം കൈമാറിയെന്നും റിപ്പോർട്ടുണ്ട്.

Advertisement
Advertisement