നഗ്നപൂജയുടെയും ചാത്തൻസേവയുടെയും മറവിൽ പീഡനം: ഒരു പൂജാരി അറസ്റ്റിൽ, മറ്റൊരാൾ ഒളിവിൽ

Friday 27 September 2024 1:32 AM IST

കൊച്ചി: ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൂജാരി അറസ്റ്റിലായി. ഭർത്താവിന്റെ രോഗശാന്തിക്കായി നഗ്നപൂജയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ മറ്റൊരു പൂജാരിയെ പൊലീസ് തെരയുന്നു.

തൃശൂർ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ തൃശൂർ ആവണിശേരി സ്വദേശി, അഷ്ടമിച്ചിറയിൽ താമസിക്കുന്ന പുറത്താല വീട്ടിൽ പ്രഭാത് ഭാസ്കരനാണ് (44) അറസ്റ്റിലായത്. എറണാകുളത്തെ വീട്ടമ്മയുടെ പരാതിയിൽ തിരുവനന്തപുരം മലയൻകീഴ് സ്വദേശിയായ അനീഷ് ജ്യോതിഷിനായാണ് അന്വേഷണം. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച പരാതികൾ പാലാരിവട്ടം പൊലീസാണ് അന്വേഷിക്കുന്നത്.

ചാത്തൻസേവയെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വിവരിച്ച് പ്രഭാത് ഭാസ്കരൻ സ്വാധീനമുണ്ടാക്കിയിരുന്നു. ഇത് കണ്ടാണ് ദാമ്പത്യപ്രശ്ന പരിഹാരത്തിനും കടബാദ്ധ്യതയിൽ നിന്ന് കരകയറാനും തൃശൂർ സ്വദേശിനി പ്രഭാതിന്റെ അഷ്ടമിച്ചിറയിലെ പൂയാനി ദേവസ്ഥാനത്ത് എത്തുന്നത്. ഫലമുണ്ടാകാത്തതിനാൽ വീട്ടമ്മ വീണ്ടും സമീപിച്ചപ്പോൾ പൂജയ്ക്കായി പാലാരിവട്ടം ചക്കരപറമ്പിലുള്ള ഒരിടത്ത് എത്താൻ ആവശ്യപ്പെട്ടു. ജൂലായ് ആറിന് ഇവിടെയെത്തിയ വീട്ടമ്മയെ പൂജയുടെ മറവിൽ പ്രഭാത് ലൈംഗികമായി പീ‌ഡിപ്പിച്ചു.

മാസികമായി തളർന്ന വീട്ടമ്മ സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ-മെയിലിലൂടെ പരാതി നൽകുകയായിരുന്നു. ഇന്നലെ അഷ്ടമിച്ചിറയിലെ വീട്ടിൽ നിന്നാണ് പ്രഭാതിനെ അറസ്റ്റ് ചെയ്തത്. പണം ചോദിച്ചിട്ട് നൽകാത്തതിലുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്നാണ് ഇയാളുടെ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഭർത്താവിന്റെ അപസ്മാരം ഭേദമാകാൻ പൂജയും വഴിപാടുകളുമായി നടക്കുകയായിരുന്ന എറണാകുളം സ്വദേശിനിക്ക് ബന്ധുവഴിയാണ് അനീഷ് ജ്യോതിഷിന്റെ നമ്പർ ലഭിക്കുന്നത്. നഗ്നപൂജചെയ്താൽ പ്രശ്നങ്ങളെല്ലാം മാറുമെന്ന് വിശ്വസിപ്പിച്ച് ഇയാൾ വീട്ടമ്മയെ തിരുവനന്തപുരത്ത് എത്തിച്ചു. ഹോട്ടൽ റൂമിൽ നടന്ന നഗ്നപൂജയ്ക്കിടെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പലയിടത്തും എത്തിച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

Advertisement
Advertisement