നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പെരിന്തൽമണ്ണയിൽ അറസ്റ്റിൽ
പെരിന്തൽമണ്ണ : നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പ്രതിയെ കാപ്പ നിയമപ്രകാരം പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി ആലിക്കൽ അജ്നാസ് (39) നെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ടൗണിൽ വച്ച് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങൾ തടയുന്നതിനും സ്ഥിരം കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനായി മലപ്പുറം ജില്ലാപൊലീസ് മേധാവി ആർ.വിശ്വനാഥ് നിർദ്ദേശം നൽകിയിരുന്നു. പെരിന്തൽമണ്ണയിലും പുറത്തും നിരവധി വധശ്രമക്കേസുകളിലും , കഞ്ചാവ്,എംഡിഎംഎ ലഹരിക്കടത്ത്, ഉൾപടെയുള്ള നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ അജ്നാസിനെ മുൻപ് കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന അജ്നാസ് രാത്രിയിൽ രഹസ്യമായി നാട്ടിലെത്തിയതായി വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തിൽ ഒരു വർഷം മുൻപ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജില്ലയിൽ പ്രവേശനവിലക്കിന്റെ കാലാവധി തീർന്നതോടെ അജ്നാസ് വീണ്ടും നാട്ടിലെത്തി അങ്ങാടിപ്പുറത്ത് വച്ച് നടന്ന വധശ്രമകേസിൽ പ്രതിയാവുകയും ചെയ്‌തോടെ വീണ്ടും കാപ്പനിയമപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിക്കുന്നതിന് മലപ്പുറം ജില്ലാകലക്ടർ ഉത്തരവ് പുറപ്പെടുവിച്ചതിന്റെയടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വീയ്യൂർ സെൻട്രൽ ജയിലിലേക്ക് അയക്കും. പെരിന്തൽമണ്ണ ഡിവൈഎസ്പി സാജു.കെ.എബ്രഹാം,സി.ഐ. സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ.ഷിജോ.സി.തങ്കച്ചൻ, അഡീ.എസ്.ഐ. ഷാഹുൽഹമീദ് , സിപിഒ മാരായ സൽമാൻ, ജയൻ, നിഖിൽ,കൃഷ്ണപ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.