കൊല്ലത്ത് കാണാതായ പ്ളസ് വൺ വിദ്യാർത്ഥികൾ മരിച്ചനിലയിൽ, മൃതദേഹങ്ങൾ കണ്ടത് ശാസ്‌താംകോട്ട കായലിൽ

Friday 27 September 2024 3:01 PM IST

കൊല്ലം: പൂയപ്പള്ളിയിൽ നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ മരിച്ചനിലയിൽ കണ്ടെത്തി. രണ്ട് പ്ളസ് വൺ വിദ്യാർത്ഥികളെയാണ് ശാസ്‌താംകോട്ട കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൂയപ്പള്ളി മൈലോട് സ്വദേശിനിയായ ദേവനന്ദ, അമ്പലംകുന്ന് സ്വദേശിയായ ഷെബിൻഷാ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.

കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ് ഷെബിൻഷാ, ഓടനാവട്ടം കെആർ‌ജിപിഎം സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനിയാണ് ദേവനന്ദ. ഇന്നലെ ദേവനന്ദയെ സ്‌കൂളിൽ പോയശേഷം കാണാതായി. തുടർന്ന് മാതാവ് പൊലീസിൽ പരാതിപ്പെട്ടു. ഇതിനിടെ ഷെബിൻഷായെ കാണാനില്ല എന്ന വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം മുഴുവൻ അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇതിനിടെയാണ് ശാസ്‌താംകോട്ട കായലിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന വിവരം ലഭിച്ചത്. പൊലീസ് എത്തി മൃതദേഹങ്ങൾ കരയ്‌ക്കെത്തിച്ചു. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.