ഇവരുടെ ടാർഗറ്റ് യുവാക്കൾ,​ ഇരകളിൽ ജില്ലയ്ക്ക് വെളിയിലുള്ളവരും,​ ചതി മനസിലാക്കുന്നത് കുഴിയിൽ വീണശേഷം

Sunday 29 September 2024 12:50 AM IST

 32 സ്ഥാപനങ്ങൾക്ക് ലൈസൻസ് ഇല്ല


കട്ടപ്പന: വിദേശത്ത് ജോലിയും വിസയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്നവരുടെ എണ്ണം കട്ടപ്പനയിൽ പതിവാകുന്നു. കുറഞ്ഞ ചിലവിൽ വിസയും വിദേശ ജോലിയും നൽകാമെന്ന വാഗ്ദാനവുമായി എത്തുന്ന സ്ഥാപനങ്ങൾ പിന്നീട് വൻതുകകൾ ഉദ്യോഗാർത്ഥികളിൽ നിന്ന് കൈപ്പറ്റും. പലപ്പോഴും വിസ കൈപ്പറ്റി വിദേശത്ത് എത്തുമ്പോൾ മാത്രമാണ് ചതി മനസ്സിലാക്കുക.

ഇതോടെ പരാതിയുമായി നാട്ടിലെത്താൻ സാധിക്കാത്ത സ്ഥിതിയും ഉണ്ടാകുന്നു. കട്ടപ്പന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്. കട്ടപ്പന നഗരത്തിൽ മാത്രം 32 സ്ഥാപനങ്ങളാണ് ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത്. കേരളത്തിലെ യുവതീ,​ യുവാക്കളിൽ നിന്ന് യു.കെ, അയർലൻഡ്, ജർമ്മനി, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും വിസിറ്റിംഗ് വിസയിലും വർക്ക് വിസയിലും നല്ല ജോലികൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിച്ച് വൻ തുകകൾ വാങ്ങിയെടുത്ത ശേഷം വ്യാജ വിസയും വ്യാജ എയർ ടിക്കറ്റുകളും നൽകുന്ന അനേകം സ്ഥാപനങ്ങൾ കട്ടപ്പന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നത്.

ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന അസിസ്റ്റന്റ് സൂപ്രണ്ട് ഒഫ് പൊലീസ് രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 26, 27 തീയതികളിൽ കട്ടപ്പനയിൽ പ്രവർത്തിച്ചുവരുന്ന വിവിധ റിക്രൂട്ടിംഗ് സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി. പരിശോധനയിൽ പല സ്ഥാപനങ്ങൾക്കും വിദേശ രാജ്യങ്ങളിലേക്ക് വിസിറ്റിംഗ് വിസയും ജോബ് വിസയും നൽകുന്നതിനുള്ള നിയമാനുസൃത ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. എറണാകുളം, കൊല്ലം തുടങ്ങിയ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന അനധികൃത സ്ഥാപനങ്ങളുടെ സബ് ഏജൻസികൾ എന്ന നിലയിലാണ് കട്ടപ്പനയിലെ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് വിവരം. തൊഴിൽ അന്വേഷകരിൽ നിന്ന് വൻതുകുകൾ വാങ്ങിയ ശേഷം വ്യാജ വിസയും ടിക്കറ്റുകളും മറ്റും നൽകുന്നതായി പരാതികൾ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സ്ഥാപന ഉടമകളെ പൊലീസ് അറിയിച്ചു. അന്വേഷണ റിപ്പോർട്ട് പരിശോധിച്ചു വരികയാണെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ശ്രദ്ധിക്കണമെന്ന് പൊലീസ്

മതിയായ രേഖകളില്ലാതെയും സർക്കാരിന്റെ അനുമതി ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വഴി കബളിപ്പിക്കപ്പെടാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Advertisement
Advertisement