അൻവറിന് പ്രത്യേക അജണ്ട: മുഖ്യമന്ത്രി

Wednesday 02 October 2024 1:35 AM IST

കോഴിക്കോട്: അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നുും, ആരെ പിറകിൽ നിറുത്തിയാണ് അൻവർ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങളെങ്കിൽ നാളെ അവർ തന്നെ അയാളെ തള്ളിപ്പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

. ഇടതുപക്ഷത്തിന്റെ സ്വതന്ത്ര എം.എൽ.എയാണ് അൻവർ. പക്ഷെ അയാൾ തന്നെ താൻ ഇതൊന്നുമല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഏതു പക്ഷത്താണെന്ന് കണ്ടറിയാം. അതേ സമയം എം.എൽ.എ എന്ന നിലയിൽ അൻവർ ഉന്നയിച്ച വിഷയങ്ങളിലെല്ലാം ഗൗരവകരമായ അന്വേഷണം നടക്കുന്നുണ്ട്. അതിന് ഡി.ജി.പിയാണ് നേതൃത്വം നൽകുന്നത്. അതിലൊന്നും ഒരു വിട്ടുവീഴ്ചയും സർക്കാർ എടുക്കില്ലെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിയമ വിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ അനുവദിക്കില്ല. തെറ്റ് ഒരു തരത്തിലും അംഗീകരിക്കില്ല. പൊലീസ് നടപടികൾ ശക്തമായി തുടരും. അതേസമയം ഇപ്പോൾ നടക്കുന്നത് നാട്ടിലെ സംവിധാനങ്ങളെ തകിടം മറിക്കാനുള്ള നീക്കമാണ്. ഇതിന്റെ താത്പര്യം എന്തെന്ന് ശ്രദ്ധിച്ചാൽ വ്യക്തമാകും. തൃശൂരിലെ ബി.ജെ.പി വിജയം ഗൗരവമുള്ളതാണ്. എന്നാൽ അവിടത്തെ കോൺഗ്രസ് വോട്ട് കാര്യമായി കുറഞ്ഞു. ഒരു ലക്ഷം വോട്ട് ബി.ജെ.പിക്ക് കൂടുതൽ കിട്ടിയെങ്കിൽ 86000വോട്ടിന്റെ കുറവ് യു.ഡി.എഫിന് ഉണ്ടായിട്ടുണ്ട്. തോറ്റെങ്കിലും 16000വോട്ട് എൽ.ഡി.എഫിന് കൂടി. അപ്പോൾ ആരാണ് ബി.ജെ.പിയെ സഹായിച്ചതെന്ന് കണക്കുകളിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.