തടവുകാരോടുള്ള ജാതിവിവേചനം നിറുത്തണമെന്ന് സുപ്രീംകോടതി

Friday 04 October 2024 4:38 AM IST

[ന്യൂഡൽഹി: ജയിലുകളിൽ താണ ജാതിക്കാരായ തടവുകാർക്ക് കക്കൂസ് കഴുകലും തൂപ്പുജോലിയും നൽകുന്നതുൾപ്പെടെയുള്ള പ്രാകൃതമായ ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. 12 സംസ്ഥാനങ്ങളിലെ ജയിൽ മാന്വലുകളിൽ തടവുകാരോട് ജാതിയുടെ പേരിലും അല്ലാതെയും വിവേചനം കാട്ടുന്ന ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി.മൂന്നു മാസത്തിനകം എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ ജയിൽ മാന്വലും 2016ലെ മാതൃകാ ജയിൽ മാന്വൽ കേന്ദ്രവും ഭേദഗതി ചെയ്യണം.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പ‌ർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. 'ദ വയർ' വാർത്താ പോർട്ടലിലെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ സുകന്യ ശാന്തയുടെ ഹർജിയിലാണിത്.

ജാതി വിവേചനം മൗലികാവകാശ ലംഘനമാണ്. അത് അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, മദ്ധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഒഡിഷ,​ തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, ബീഹാർ,​ രാജസ്ഥാൻ, ഡൽഹി,​ ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജയിൽ മാന്വലിലെ വ്യവസ്ഥകളാണ് ഭേദഗതി ചെയ്യേണ്ടത്.

നിർവചനം

പരിഷ്കരിക്കണം

കേരളത്തിൽ സ്ഥിരം കുറ്റവാളികളുടെ നിർവചനം പരിഷ്കരിക്കണം. മറ്റ് തടവുകാരിൽ നിന്ന് ഒറ്റപ്പെടുത്തി ഇവരോട് വിവേചനം കാട്ടരുത്.