ഡൽഹി ലെഫ്. ഗവർണറെ ചോദ്യം ചെയ്‌ത് സുപ്രീംകോടതി
ന്യൂഡൽഹി : ഡൽഹി മുനിസിപ്പൽ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയുടെ ഭാഗത്തു നിന്നുണ്ടായ നടപടികളെ ചോദ്യം ചെയ്‌ത് സുപ്രീംകോടതി. മേയർ ഇല്ലാതിരുന്നപ്പോൾ തിരഞ്ഞെടുപ്പ് നടത്താൻ ധൃതി എന്തിനായിരുന്നുവെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ലെഫ്. ഗവർണർ ഇത്തരത്തിൽ ഇടപെട്ടാൽ ജനാധിപത്യത്തിന് എന്താണ് സംഭവിക്കുകയെന്നും ആശങ്കയുന്നയിച്ചു. സെപ്‌തംബർ 27ന് നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗത്തിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത് മേയർ ഷെല്ലി ഒബ്റോയ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആറാമത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായി ബി.ജെ.പി കൗൺസിലറാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിഷയം രണ്ടാഴ്ച്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് ഇക്കാലയളവിൽ നടത്തരുതെന്നും കോടതി നിർദ്ദേശം നൽകി.