'ദെെവങ്ങളായ ആരാധകർക്ക് നന്ദി'; ആശുപത്രി വിട്ടശേഷം ആദ്യ പ്രതികരണവുമായി നടൻ രജനീകാന്ത്

Saturday 05 October 2024 9:25 PM IST

ചെന്നൈ: ആശുപത്രി വിട്ടശേഷം എല്ലാവർക്കും നന്ദി അറിയിച്ച് നടൻ രജനീകാന്ത്. തന്റെ എക്സ് പേജിലാണ് താരം ആദ്യ പ്രതികരണം നടത്തിയത്. രാഷ്ട്രീയ സുഹൃത്തുക്കൾക്കും സിനിമാ മേഖലയിൽ നിന്നുള്ളവർക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പത്രപ്രവർത്തകർക്കും ആരാധകർക്കും അദ്ദേഹം നന്ദി അറിയിച്ചു.

'രാഷ്ട്രീയ സുഹൃത്തുക്കൾക്കും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച സിനിമാ മേഖലയിൽ നിന്നുള്ളവർക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പത്രപ്രവർത്തകർക്കും ജീവനോടെ നിലനിറുത്തുകയും സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങളായ എന്റെ ആരാധകർക്ക് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു', അദ്ദേഹം കുറിച്ചു.

സെപ്‌തംബർ 30നാണ് വയറുവേദനയെത്തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ രജനീകാന്തിനെ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലുകളിലൊന്നിൽ വീക്കമുണ്ടെന്നും അതില്ലാതാക്കാൻ സ്റ്റെൻഡ് ഇടുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. വിവരങ്ങൾ നേരിട്ട് വിളിച്ചന്വേഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, തമിഴ്നാട് ഗവർണർ ആർ.എൻ.രവി, തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി, അമിതാഭ് ബച്ചൻ എന്നിവർക്കും താരം പ്രത്യേക നന്ദി അറിയിച്ചിട്ടുണ്ട്. രജനികാന്ത് സുഖമായി ഇരിക്കുന്നുവെന്ന് ഭാര്യ ലത മുൻപ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു.

73കാരനായ നടൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രജനികാന്ത് നായകനായ 'വേട്ടയ്യൻ' സിനിമ ഒക്ടോബർ 10 റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രം ടി ജി ജ്ഞാനവേലാണ് സംവിധാനം ചെയ്തിരിക്കുന്നത്.