ഭീതിയുടെ ഒരു വർഷം  ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന് നാളെ ഒരു വയസ്

Sunday 06 October 2024 7:27 AM IST

ടെൽ അവീവ്: നാളെ ഒക്ടോബർ 7. മിഡിൽ ഈസ്റ്റ് കത്താൻ തുടങ്ങിയിട്ട് നാളേക്ക് ഒരു വർഷം. ഹമാസ് തീവ്രവാദികൾ ഇസ്രയേലിനുള്ളിൽ നടത്തിയ ആക്രമണം മൂന്നാം ലോകമഹായുദ്ധത്തിന് മുന്നിലേക്കാണ് ലോകത്തെ എത്തിച്ചിട്ടുള്ളത്. ഹമാസിനെതിരെ ഗാസയിൽ നിന്ന് തുടങ്ങിയ ഇസ്രയേലിന്റെ പ്രതികാരാഗ്നി ഇന്ന് അയൽ രാജ്യമായ ലെബനനിലേക്കും വ്യാപിച്ചു. നാളെ ബദ്ധശത്രുവായ ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. യു.എസ് ഇക്കാര്യം തള്ളുന്നില്ല. ഇസ്രയേലിലും നാളെ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

 ആക്രമണം നാളെ ?

ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ളയും (ലെബനൻ) ഹൂതി വിമതരും (യെമൻ) സിറിയയിലെയും ഇറാക്കിലെയും സായുധ ഗ്രൂപ്പുകളും ഇസ്രയേലിനെതിരെ ഡ്രോൺ/മിസൈൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്.

ഇവർക്ക് പിന്തുണ നൽകുന്നതാകട്ടെ ഇറാനും. ഇസ്രയേലിനെതിരെ നിഴൽ യുദ്ധം നടത്തിയ ഇറാൻ ഏപ്രിലിൽ അവരുമായി മുഖാമുഖമെത്തി. സിറിയയിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ തകർത്തതാണ് കാരണം.

ഇറാനിൽ നിന്ന് ഇസ്രയേലിലേക്ക് വ്യോമാക്രമണമുണ്ടായി. മദ്ധ്യ ഇറാനിലെ ഇസ്‌ഫഹാനിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ തിരിച്ചടിച്ചു. ആക്രമണങ്ങളെ ഇരുവരും ചെറുത്തതും സിവിലയൻ മരണമില്ലാത്തതും മൂലം സംഘർഷം താത്കാലികമായി ശമിച്ചു.

എന്നാൽ, ഹമാസ് തലവൻ ഇസ്മയിൽ ഹനിയേ, ഹിസ്ബുള്ള മേധാവി ഹസൻ നസ്രള്ള എന്നിവരെ വധിച്ചതിന് പ്രതികാരമായി ഒക്ടോബർ 1ന് വീണ്ടും ഇറാൻ ഇസ്രയേലിനെ ആക്രമിച്ചു. ഇതിനെതിരെ ഇറാനിലെ എണ്ണ, ആണവ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു.

# ഇതുവരെ

 ഒക്ടോബർ 13 - വടക്കൻ ഗാസയിൽ കൂട്ടപലായനം

 ഒക്ടോബർ 27 - ഗാസയിൽ കരയുദ്ധം

 നവംബർ 24 - ഒരാഴ്ച വെടിനിറുത്തൽ

 ഏപ്രിൽ 13 - ഇസ്രയേലിൽ ഇറാന്റെ വ്യോമാക്രമണം

 ജൂലായ് 13 - ഹമാസ് സായുധ വിഭാഗം മേധാവി മുഹമ്മദ് ദെയ്ഫിനെ വധിച്ചു

 ജൂലായ് 20 - യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം

 ജൂലായ് 30 - ഉന്നത ഹിസ്ബുള്ളാ കമാൻഡർ ഫൗദ് ഷുക്റിനെ വധിച്ചു

 ജൂലായ് 31- ഹമാസ് തലവൻ ഇസ്മയിൽ ഹനിയേയെ വധിച്ചു. യഹ്യാ സിൻവാർ പുതിയ മേധാവി

 സെപ്തംബർ 17, 18 - ലെബനനിൽ ഹിസ്ബുള്ള അംഗങ്ങളുടെ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് 39 മരണം. പിന്നിൽ ഇസ്രയേൽ

 സെപ്തംബർ 27- ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള കൊല്ലപ്പെട്ടു

-----------

#ഒക്ടോബർ 7ന് സംഭവിച്ചത്

(പ്രാദേശിക സമയം രാവിലെ )

 6:30 - ഇസ്രയേലിലേക്ക് 5000 റോക്കറ്റുകളുമായി ഹമാസ് ആക്രമണം. ഒരു മണിക്കൂറിനുള്ളിൽ 'ഓപ്പറേഷൻ അൽ അഖ്‌സ സ്റ്റോം" തുടങ്ങി. കാരണം ഈസ്റ്റ് ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ വർഷങ്ങളായുള്ള ഇസ്രയേൽ - പാലസ്തീൻ തർക്കം. കര, വ്യോമ, കടൽ മാർഗ്ഗം ഹമാസ് ഇസ്രയേലിലേക്ക് നുഴഞ്ഞുകയറി. ആയിരത്തിലേറെ പേരെ കൊന്നൊടുക്കി. നഗരങ്ങൾ കത്തിച്ചു. 200ലേറെ പേരെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയി

 9:45 - ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം തുടങ്ങി (സ്വോർഡ്സ് ഒഫ് അയൺ)

---------------

 ഗാസ

മരണം - 41,825 (16,500 കുട്ടികൾ)

പരിക്ക് - 96,794

പലായനം ചെയ്തവർ - 1,900,000

 ഇസ്രയേൽ

മരണം -1,139

പരിക്ക് -8,730

 ബന്ദികൾ

ബന്ദികളാക്കിയത് - 251

മോചിപ്പിച്ചത് - 117

കൊല്ലപ്പെട്ടത് - 70

ഇനി - 64

-----------

# ഗാസയിൽ ഇനി ?

വടക്കൻ ഗാസ, ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റാഫ ഗവർണറേറ്റുകൾ തകർന്നു. അഭയാർത്ഥി ക്യാമ്പുകളിൽ ജനങ്ങൾ ദുരിതത്തിൽ. ഹമാസിനെയും തലവൻ യഹ്യാ സിൻവാറിനെയും ഇല്ലാതാക്കുമെന്നാണ് ഇസ്രയേലിന്റെ ശപഥം. പോരാട്ടം തുടരും. വെടിനിറുത്തൽ ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം തുടരുന്നു. 160 കുട്ടികൾ അടക്കം 723 പേർ അവിടെ കൊല്ലപ്പെട്ടു.