ആൺസുഹൃത്തിനെ വിളിച്ചുവരുത്തി യുവതി ആസിഡ് ഒഴിച്ചു, നിലവിളിച്ചുകൊണ്ട് ഓടിയ യുവാവിനെ കണ്ടെത്താൻ അന്വേഷണം

Sunday 06 October 2024 1:15 PM IST

ലക്നൗ: വിവാഹ വാഗ്ദാനം നൽകി പറ്റിച്ചുകൊണ്ടിരുന്ന ആൺസുഹൃത്തിനെ റസ്റ്റോറന്റിലേക്ക് വിളിച്ചുവരുത്തി ആസിഡൊഴിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തർപ്രദേശിൽ അലിഗഡിന് സമീപത്തായിരുന്നു സംഭവം. വിവേക് എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിനുശേഷം പൊള്ളലേറ്റ് നിലവിളിച്ചുകാെണ്ട് ഓടിരക്ഷപ്പെട്ട ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രികളിലൊന്നിലും ചികിത്സ തേടിയതായി അറിവും ഇല്ല. യുവതിക്കും പൊള്ളലേറ്റിട്ടുണ്ട്.

വിവാഹമോചിതയാണ് യുവതി. ഇവരുമായി അടുപ്പംകൂടിയ വിവേക് വിവാഹവാഗ്‌ദാനം നൽകിയിരുന്നു. ഇയാൾ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നുണ്ട്. ഇക്കാര്യം ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിക്കാനും ചില കാര്യങ്ങൾ സംസാരിക്കാനും ഉണ്ടെന്നുപറഞ്ഞ് യുവതി വിവേകിനെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് കരുതുന്നത്.

യുവതിയാണ് ആദ്യം റസ്റ്റോറന്റിലെത്തിയതെന്നാണ് ജീവനക്കാർ പറയുന്നത്. യുവാവ് എത്തിയതോടെ ഇരുവരും ചേർന്ന് ഭക്ഷണത്തിന് ഓർഡർ നൽകുകയും അത് കഴിക്കുകയും ചെയ്തു. ഭക്ഷണം കഴിഞ്ഞ് സംസാരിച്ചിരിക്കുന്നതിനിടെയാണ് യുവതി ആസിഡ് പ്രയോഗം നടത്തിയത്. ബാഗിൽ ഒളിപ്പിച്ചിരുന്ന കുപ്പിയിലെ ആസിഡാണ് വിവേകിന് മേൽ ഒഴിച്ചത്. ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് വിവേക് ഉടൻതന്നെ സ്ഥലത്തുനിന്ന് ഓടിമറഞ്ഞു.

റസ്റ്റോറന്റ് ജീവനക്കാർ ഉടൻതന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴും യുവതി സ്ഥലത്തുണ്ടായിരുന്നു. തുടർന്നായിരുന്നു കസ്റ്റഡിയിലെടുത്തത്. യുവാവിനെ കണ്ടെത്താനും യുവതിപറഞ്ഞതിലെ സത്യാവസ്ഥ കണ്ടെത്താനും കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.