വിരാട് കൊഹ്ലിയും അനുഷ്‌കയും പ്രകാശിന് നല്‍കുന്ന ശമ്പളം 1.2 കോടി രൂപ, പവര്‍ കപ്പിള്‌സിനൊപ്പം എട്ടാം വര്‍ഷം

Sunday 06 October 2024 7:33 PM IST

മുംബയ്: ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരജോഡിയാണ് ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും. സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയില്‍ നടന്ന വിവാഹചടങ്ങുകള്‍ ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ വലിയ ആഘോഷമാക്കിയിരുന്നു. വാമിക, അക്കായ് എന്നിങ്ങനെ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് കൊഹ്ലിയും അനുഷ്‌കയും. ഇരുവരുടേയും പേഴ്‌സണല്‍ ബോഡിഗാര്‍ഡ് ആണ് ഇപ്പോള്‍ വാര്‍ത്തകളിലും സമൂഹമാദ്ധ്യമങ്ങളിലും ഇടംപിടിക്കുന്നത്.

സോനു എന്ന് വിളിക്കുന്ന പ്രകാശ് സിംഗ് ആണ് ദമ്പതിമാരുടെ പേഴ്‌സണല്‍ ബോഡിഗാര്‍ഡ്. സോനുവിന് ഇവര്‍ നല്‍കുന്ന ശമ്പളമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. പ്രധാന അംഗരക്ഷകനായ സോനുവിന് പ്രതിവര്‍ഷം 1.2 കോടി രൂപ ശമ്പളവും ഉത്സവ ആനൂകൂല്യങ്ങളും ചേര്‍ത്ത് ഒന്നരക്കോടിയോളം രൂപയാണ് നല്‍കുന്നത്. എന്നതിലുപരി സ്വന്തം കുടുംബാംഗത്തെ പോലെയാണ് സോനുവിനെ കൊഹ്ലിയും കുടുംബവും ഒപ്പം കൂട്ടിയിരിക്കുന്നത്.

കൊഹ്ലി വിവാഹിതനാകുന്നതിന് മുമ്പ് തന്നെ താരത്തിന്റെ ബോഡിഗാര്‍ഡ് ആണ് സോനു. 2017ല്‍ ആണ് ജോലിയില്‍ പ്രവേശിച്ചത്. ഇതേ വര്‍ഷം തന്നെയാണ് താരം വിവാഹിതനായതും. താര ജോഡിയുടെ മക്കളുടെ സുരക്ഷാ കാര്യങ്ങളും സോനു നേതൃത്വം നല്‍കുന്ന ടീമാണ് നോക്കിനടത്തുന്നത്. പാപ്പരാസികളില്‍ നിന്ന് വിട്ടുനിന്ന് സ്വകാര്യ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികളെ സംബന്ധിച്ച് സെക്യൂരിറ്റി ജീവനക്കാര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. മക്കളായ വാമിക, അക്കായ് എന്നിവരുടെ മുഖം ഇതുവരെ മീഡിയക്ക് മുന്നിലേക്ക് കൊണ്ടുവന്നിട്ടില്ല.

ഇന്ത്യയില്‍ ഇത്രയും വലിയ താരജോഡികളായ തങ്ങള്‍ക്ക് സ്വകാര്യത ലഭിക്കില്ലെന്ന് അറിയാവുന്ന ഇരുവരും ലണ്ടനിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. വിവാഹജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് അനുഷ്‌കയിപ്പോള്‍.