പണയം എടുക്കാൻ ചെന്നാൽ ഷൈനി പണവും പലിശയും വാങ്ങും , പക്ഷേ സ്വർണം നൽകില്ല; പകരം നൽകുന്നത് ആരെയും മയക്കുന്ന വാഗ്‌ദാനം

Wednesday 09 October 2024 5:00 PM IST

കായംകുളം : കൃഷ്ണപുരത്ത് മിനികനകം ഫിനാൻസ് എന്ന പേരിൽ സ്വകാര്യ സ്വർണ്ണപ്പണയ സ്ഥാപനം നടത്തി ഇടപാടുകാരെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. കൃഷ്ണപുരം നിവേദ്യം വീട്ടിൽ ഷൈനി സുശീലൻ (36) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

പണയം തിരികെ എടുക്കാൻ ചെല്ലുമ്പോൾ പണവും പലിശയും വാങ്ങിയിട്ട് സ്വർണ്ണം തിരികെ നൽകാതെയും പുതുതായി തുടങ്ങുന്ന ബിസിനസിലേക്ക് കൂടുതൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപങ്ങൾ സ്വീകരിച്ചുമാണ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. ഇവർക്കെതിരെ കായംകുളം പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒളിവിലായിരുന്ന ഷൈനി ചേർത്തലയിൽ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വരികയായിരുന്നു.കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്.ഐ.മാരായ അജിത്ത്, ദിലീപ്, പൊലീസ് ഉദ്യോഗസ്ഥരായ സജീവൻ, അരുൺ, അഖിൽ മുരളി,സോനുജിത്ത്, റിന്റിത്ത്, അമീന,നൂറ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.